സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഒന്നാംവർഷം പൂർത്തിയാക്കിയപ്പോൾ ചെയ്ത കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ പ്രോഗ്രസ് കാർഡായി അവതരിപ്പിച്ചതുപോലെ ഇത്തവണയും പ്രോഗ്രസ് കാർഡുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.നാട്ടിൽ നടക്കില്ലെന്നു കരുതിയ കാര്യങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ നടന്നതായി നാട്ടുകാർ അംഗീകരിക്കുന്ന അവസ്ഥയുണ്ടായെന്നും ഇനിയുള്ള മൂന്നുവർഷം എല്ലാ മേഖലകളിലും വികസനം ഉറപ്പാക്കുന്ന ഇടപെടലുകളുമായി മുന്നോട്ടുനീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ വികസനം എന്നാൽ ഏതെങ്കിലും ചില വ്യവസായങ്ങൾ വരുന്നതല്ല. വ്യവസായങ്ങൾക്കൊപ്പം എല്ലാ മേഖലകളിലും വികസനമുണ്ടായാലേ അത് വികസനമാകൂ. നാട്ടിലെ കൃഷി അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇപ്പോൾ നാട്ടുകാർതന്നെ നദികൾ വീണ്ടെടുക്കാൻ രംഗത്തിറങ്ങുന്നു. പുതിയ സംരംഭങ്ങൾ വരുന്പോൾ ജലസംഭരണികൾ വേണമെന്ന നിലപാടിലേക്ക് സർക്കാർ നീങ്ങാൻ പോകുകയാണ്. മാലിന്യ സംസ്കരണത്തിനും ചില പ്രധാന പട്ടണങ്ങളിൽ കേന്ദ്രീകൃത പ്ലാന്റ് ആരംഭിക്കുന്നുണ്ട്.
ലോകോത്തര സൗകര്യങ്ങളുമായി പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. സർക്കാർ ആശുപത്രികളും സൗകര്യങ്ങൾ വർധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നു. പുതിയ കാലഘട്ടത്തിലേക്ക് കടക്കുന്ന നമ്മുടെ നാട്ടിൽ ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ എടുക്കുന്നുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ആത്മാർത്ഥമായ ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. കേരളത്തിന്റെ പ്രതിച്ഛായയെ മോശമാക്കിയിരുന്ന നോക്കുകൂലി സന്പ്രദായം അവസാനിപ്പിക്കാനായി. ഇനിയുമെന്തെങ്കിലും പരാതി വന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടക്കാൻ പോകുന്നില്ല എന്നു കരുതിയ ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമാകുകയാണ്. മലയോര, തീരദേശ ഹൈവേകൾ വരുന്നു. ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചുവരികയാണ്. റെയിൽവേ വികസനത്തിന് വേഗത കൂട്ടാനുള്ള നടപടികളും, കണ്ണൂർ വിമാനത്താവളവും, അഴീക്കൽ പോർട്ടും തുടങ്ങി പറയാൻ ഒരുപാട് വികസനങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പദ്ധതികളെയും ധനസഹായങ്ങളെയും കുറിച്ച് അറിയാനുപകരിക്കുന്ന സർക്കാരിന്റെ ധനസഹായ പദ്ധതികൾ’ പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മേയർ ഇ.പി. ലത കോപ്പി ഏറ്റുവാങ്ങി. ഗ്രാമങ്ങളിൽ പിആർഡി ആരംഭിക്കുന്ന പിആർഡി സഹായകേന്ദ്രങ്ങളുടെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ, മേയർ ഇ.പി. ലത, പി.കെ. ശ്രീമതി എംപി എന്നിവർ പ്രസംഗിച്ചു. പി. കരുണാകരൻ എംപി, എംഎൽഎമാരായ ഇ.പി. ജയരാജൻ, സി. കൃഷ്ണൻ, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവർ സംബന്ധിച്ചു.മന്ത്രി കെ.കെ.ശൈലജ സ്വാഗതവും ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.