മോദിയുടെയും അമിത് ഷായുടെയുടെയും അശ്വമേധത്തെ പിടിച്ചുകെട്ടുകയാണ് തന്റെ ലക്ഷ്യം : എച്ച്.ഡി.കുമാരസ്വാമി
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയുടെയും അശ്വമേധത്തെ പിടിച്ചുകെട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കർണാടക മുഖ്യമന്തി എച്ച്.ഡി.കുമാരസ്വാമി. സത്യപ്രതിജ്ഞയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
12 വർഷങ്ങൾ ബിജെപി എന്നെ ഉപയോഗിച്ചു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയുടെയും അശ്വമേധ കുതിരയെ പിടിച്ചുകെട്ടുകയാണ് എന്റെ ലക്ഷ്യമെന്ന് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുശേഷം ഞാൻ പറഞ്ഞു. കോണ്‍ഗ്രസും ജെഡിഎസും ഒത്തുചേർന്ന് ബിജെപിയുടെ അശ്വമേധത്തെ പിടിച്ചുകെട്ടി. മോദിക്ക് ഇനി കിട്ടുന്നത് ഒരു ജീവനില്ലാത്ത കുതിരയെ ആയിരിക്കും- കുമാരസ്വമി പറഞ്ഞു.
രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കൾ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിൽ കുമാരസ്വാമി സന്തോഷം പ്രകടിപ്പിച്ചു. തന്നെ പിന്തുണയ്ക്കാനല്ല നേതാക്കൾ കർണാടകയിലെത്തിയതെന്നും 2019ൽ-ൽ ഒരു വലിയ മാറ്റമുണ്ടാകുമെന്ന സന്ദേശം നൽകുകയായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി,ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ, തൃണമൂൽ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ആർജെഡി നേതാവ് തേജസ്വി യാദവ്, പിണറായി വിജയൻ തുടങ്ങി പ്രതിപക്ഷ നിരയിലെ നേതാക്കളെല്ലാം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.