“പുരസ്ക്കാരം നിരസിച്ചവരുടെ രോമത്തിൽ പോലും നിങ്ങൾ തൊടില്ല ” : ബി.ജെ.പി നേതാവിന് ചാനൽ അവതാരകന്റെ ചുട്ട മറുപടി
‘പുരസ്‌കാരം നിരസിച്ച ജേതാക്കളുടെ രോമത്തില്‍ പോലും നിങ്ങള്‍ തൊടില്ല ‘; ഇത് സാംസ്‌കാരിക കേരളമാണ്!; ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ്. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് ഫാസിലിനും സംവിധായകന്‍ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.
‘വിവേചനം ആരുടെ അജണ്ട’ എന്ന എഡിറ്റേഴ്‌സ് അവറിനിടെ ഭീഷണിയുമായി രംഗത്തുവന്നപ്പോഴായിരുന്നു അവതാരകമ് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നത്.ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സിനിമ കാണില്ലെന്ന് പറഞ്ഞ നിങ്ങള്‍ അവാര്‍ഡ് ബഹിഷ്കരിച്ച ഭാഗ്യലക്ഷ്മിയുടെ കാര്യത്തിലും വി സി അഭിലാഷിന്റെ കാര്യത്തിലും ഈ നിലപാട് സ്വീകരിക്കുന്നില്ല. . ഇതിനു പിന്നില്‍ സങ്കുചിത മനോഭാവമല്ലെ എന്നായിരുന്നു അവതാരകനായ അഭിലാഷിന്റെ ചോദ്യം. ഇതിന് കടുത്ത ഭാഷയിലാണ് ബി ഗോപാലകൃഷ്ണന്‍ മറുപടി നല്‍കിയത്.
‘നിങ്ങള്‍ ഒരു മാന്യനായത് കൊണ്ടാണ് ഞാന്‍ മാന്യമായ ഭാഷയില്‍ മറുപടി പറഞ്ഞത് നിങ്ങളുടെ ഈ ചോദ്യത്തിന് ഞാന്‍ അമാന്യമായ ഭാഷയില്‍ മറുപടി പറയും എന്നും അത് എന്നെ കൊണ്ട് പറയിപ്പിക്കരുതെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍റെ മറുപടി.
ഭീഷണിയാണെങ്കില്‍ അതിവിടെ ചിലവാകില്ലെന്നായി അവതാരകന്‍. ഭീഷണിയായി കാണുന്നെങ്കില്‍ ഭീഷണിയായി തന്നെ എടുത്തോളു എന്ന് ഗോപാലകൃഷ്ണന്‍ വെല്ലുവിളിച്ചപ്പോള്‍ ഇത് സാംസ്‌കാരിക കേരളമാണെന്നും നിങ്ങളുടെ അത്തരം നടപടികളൊന്നും ഇവിടെ നടക്കില്ലെന്നും അവതാരകന്‍ ചര്‍ച്ചക്കിടയില്‍ തിരിച്ചടിച്ചു. പുരസ്‌കാരം നിരസിച്ചവരുടെ രോമത്തില്‍ പോലും തൊടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. കേരളത്തിലുള്ളവര്‍ അതിന് അനുവദിക്കില്ലെന്നും അഭിലാഷ് ചര്‍ച്ചയില്‍ മറുപടി നല്‍കി.
കേരളം അഭിലാഷിനെ പോലെയുള്ള കുറച്ചാളുകളുടെ തറവാട്ടു സ്വത്തല്ലെന്ന് പ്രതികരിച്ച ബി ഗോപാലകൃഷ്ണനോട് നിങ്ങളുടെ ഭീഷണിക്ക് മുന്‍പില്‍ ആലില പോലെ വിറക്കുന്നവരല്ല ഇവിടെയുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
താങ്കളുടെ ഭീഷണിയൊന്നും വേണ്ട ചോദിച്ച ചോദ്യത്തിനുള്ള മറുപടി നല്‍കിയാല്‍ മതിയെന്നും അഭിലാഷ് ആവര്‍ത്തിച്ചതോടെയാണ് ബഹളം അവസാനിച്ചത്.