കർണ്ണാടകത്തിന് പിന്നാലെ ബി.ജെ.പിക്ക് ഗോവ ബീഹാർ ഷോക്ക്
പനാജി: ബി.ജെ.പിക്കെതിരെ ഗോവയിലും ഞെട്ടിക്കുന്ന നീക്കവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ 16 എം.എല്‍.എമാര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടു. 16 സീറ്റുള്ള കോണ്‍ഗ്രസാണ് ഗോവയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ബി.ജെ.പിക്ക് 13 സീറ്റാണുള്ളത്.
കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകകക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും സുപ്രീം കോടതി അത് ശരിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗോവയില്‍ കോണ്‍ഗ്രസ് നിര്‍ണായക നീക്കം നടത്തിയത്. നാളെ രാവിലെ 10 മണിക്ക് സുപ്രീം കോടതി കര്‍ണാടക കേസ് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. അപ്പോള്‍ ഗോവയിലെ സംഭവവികാസങ്ങളും ശ്രദ്ധയില്‍പെടുത്തി കോടതിയെ സ്വാധീനിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
2015-ലെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും (ജെ.ഡി.യു) കോണ്‍ഗ്രസും ചേര്‍ന്ന ‘മഹാസഖ്യ’മാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍, 2017 ജൂലൈയില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ജെ.ഡി.യു ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഭരണം തുടരുകയായിരുന്നു. 243 അംഗ അസംബ്ലിയില്‍ ഭരണകക്ഷിക്ക് 131 സീറ്റുണ്ട്. കേവലഭൂരിപക്ഷത്തിന് ഇവിടെ 122 സീറ്റുകളാണ് ആവശ്യം.
എന്നാല്‍, കര്‍ണാടകയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ ക്ഷണിക്കാതെ ഗവര്‍ണര്‍ വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച സാഹചര്യത്തില്‍, തങ്ങളെയും സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തേജശ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലികിനെ കാണാനിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടി ബിഹാറില്‍ 70 സീറ്റോടെ രണ്ടാം സ്ഥാനത്താണ്. ബി.ജെ.പി (53), കോണ്‍ഗ്രസ് (27) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളിലാണ്.
നിലവില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ്-സി.പി.ഐ(എം.എല്‍)-ഹാംസെ സഖ്യത്തിന് 111 സീറ്റുകളുണ്ട്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ 11 പേരെ അടര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ബിഹാറില്‍ അധികാര മാറ്റമുണ്ടാകും. എന്നാല്‍, രാഷ്ട്രീയ നീക്കം എന്നതിനേക്കാള്‍ കര്‍ണാടക ഗവര്‍ണറുടെ വിചിത്ര നിലപാടിനോടുള്ള പ്രതിഷേധമറിയിക്കാന്‍ വേണ്ടിയാണ് തേജശ്വിയുടെ നീക്കം എന്നാണ് സൂചന.