കണ്ണൂരില്ഫ്ളക്സ് ബോർഡുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി
കണ്ണൂർ കോർപ്പറേഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് കാൾടെക്സിന് സമീപം സ്ഥാപിച്ചിട്ടുള്ള മുഴുവൻ ഫ്ളക്സ് ബോർഡുകളും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തുടക്കം കുറിച്ചത്.കണ്ണൂർ ജില്ല പരിപൂർണമായും മാലിന്യരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കുന്നത്. പുനഃചക്രമണം സാധ്യമല്ലാത്തതിനാൽ ഇത്തരം ഫ്ളക്സ് ബോർഡുകൾ കത്തിച്ചുവരികയാണ് ചെയ്യുന്നത്.
കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ, ഫ്യൂറാൻ തുടങ്ങിയ കാൻസർ ജന്യമായ വിഷവാതകങ്ങൾ മാരകരോഗങ്ങൾക്ക് കാരണമായ സാഹചര്യത്തിലാണ് ഫ്ളക്സ് നിരോധനവുമായി ജില്ലാ ഭരണകൂടവും ജില്ലാപഞ്ചായത്തും കോർപ്പറേഷനും മുന്നോട്ടുവന്നിട്ടുള്ളത്.2016-ലെ പ്ലാസ്റ്റിക്ക് വേസ്റ്റ് മാനേജ്മെന്റ് നിയമപ്രകാരം 2018 മാർച്ച് 18 നകം പിവിസി ഫ്ളകസിന്റെ ഉപയോഗം അവസാനിപ്പിക്കേണ്ടതാണ്. മാത്രവുമല്ല ബാനറുകൾക്കും ഹോർഡിംഗിനുമായി ഉപയോഗിച്ചുവരുന്ന പിവിസി ഫ്ളക്സിന്റെ ഉപയോഗം പൂർണമായും നിർത്തലാക്കാൻ നിർദേശിച്ച് നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ ഡിസംബർ 22 ന് വിധി പുറപ്പെടുവിച്ചിട്ടുമുണ്ട്.