ദളിത് സംഘടനകളുടെ ഹർത്താൽ തുടങ്ങി
ദളിത് സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണു ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ചാണു ഹർത്താൽ.
ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. സർവീസ് നടത്തണമെന്നു കാണിച്ച് കെഎസ്ആർടിസി എംഡി സർക്കുലർ ഇറക്കിയിരുന്നു. എല്ലാ ജീവനക്കാരും ഇന്നു ജോലിക്കു ഹാജരാകണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യബസുകൾ സർവീസ് നടത്തുമെന്ന് ബസുടമകളും ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള ബേക്കേഴ്സ് അസോസിയേഷനും വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗവും അറിയിച്ചപ്പോൾ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തിയറ്റർ ഉടമകളും അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹർത്താലിൽ നിയമവാഴ്ചയും സമാധാനഅന്തരീക്ഷവും പാലിക്കുന്നതിനും അതിക്രമവും പൊതുമുതൽ നശീകരണവും തടയുന്നതിനും വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പൊതുജനങ്ങളും ഹർത്താൽ അനുകൂലികളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചിരുന്നു. ഇതിനായുള്ള കർശന നിർദേശവും അദ്ദേഹം നൽകിയിട്ടുണ്ട്.