ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് പോലീസ്
വിദേശവനിത ലിഗയുടെ മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുന്നു. പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇവർ മൃതദേഹം കണ്ടിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. അതിനിടെ ലിഗയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് ലഭിക്കും.
തിരുവല്ലം വാഴമുട്ടത്തെ കായലോരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒരു മാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത് ഏപ്രില്‍ 20ന്. പിറ്റേന്ന് സഹോദരി എലിസയും ഭര്ത്താവ് ആന്‍ഡ്രുവും എത്തി മൃതദേഹം ലിഗയുടേത് തന്നെയന്ന് സ്ഥിരീകരിച്ചു.എന്നാല്‍ ഇതിനും രണ്ടാഴച മുമ്പ് നാട്ടുകാരില്‍ ചിലര് മൃതദേഹം കണ്ടിരുന്നുവെന്ന് പൊലീസിന് വ്യക്തമായി.സ്ഥലത്ത് മദ്യപിക്കാനും കഞ്ചാവ് ഉപയോഗിക്കാനുമെല്ലാം എത്തിയിരുന്ന യുവാക്കളില്‍ 2 പേര് കണ്ടുവെന്ന് സ്ഥിരികരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. എന്നാല്‍ ഇവര്‍ക്ക് കൊലപാതകത്തില്‍ ഏന്തെങ്കിലും പങ്കുണ്ടോ എന്ന് ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ കൊലപാതകം തന്നെയെന്ന് അന്വേഷണം സംഘവും ഉറപ്പിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സ്ഥിരമായി എത്തിയരുന്ന 46 പേരുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ട്.
സഹോദരി എലിസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മനശാസ്ത്രജ്ഞരുടെ കൂടി സഹായത്തോടെ പൊലീസ് ലിഗയുടെ സ്വഭാവം അനുമാനം ഇതാണ്.
വിഷാദ രോഗിയെങ്കിലും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല, ഇത്തമൊരു സ്ഥലത്തേക്ക് സ്വമേധയാ പോകാന്‍ ഇഷ്ടപ്പെടുന്നയാളല്ല ലിഗ. മാത്രമല്ല മൃതദേഹത്തില്‍ കണ്ടെത്തിയ വിദേശ ബ്രാന്‍ഡിലുള്ള ജാക്കറ്റ് കോവളത്തും പരിസരത്തും ഉള്ള കടകളിലൊന്നും ലഭ്യമല്ല, ഇത്തരമൊരു ജാക്കറ്റ് വാങ്ങാന്‍ ആവശ്യമായ പണവും ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ല.ആഴമേറിയ മുറിവുകള്‍ കഴുത്തിലും കാലിലും ഉണ്ടെന്ന പോസ്റ്റമോര്ട്ടം റിപ്പോര്ട്ടിലെ സൂചനകളും കൊലപാതകമെന്ന പൊലീസ് നിഗമനത്തെ അടിവരയിടുന്നു