ലിഗയുടെ മരണം; സത്യം പുറത്ത് കൊണ്ടുവരും, അഭിമാനപ്രശ്നമെന്ന് ഡിജിപി

കേരളത്തില്‍ വച്ച് കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത അയര്‍ലന്‍ഡ് സ്വദേശിനി ലിഗ സ്ക്രോമെന്‍റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. വളരെ സൂഷ്മമായി ഓരോ തെളിവുകളും പോലീസ് ശേഖരിക്കുന്നുണ്ട്. ഒരല്‍പം വൈകിയാലും പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പോലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് നിന്ന് വന്ന ഒരു വനിതയ്ക്ക് കേരളത്തില്‍ വച്ച് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് ഇതിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് പോലീസ് ഈ കേസിനെ സമീപിച്ചിട്ടുള്ളത്.സത്യം കണ്ടെത്തുക എന്നതാണ് പ്രധാനം. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴിയ്ക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇത് സംസ്ഥാനത്തിന്‍റെ പ്രതിച്ഛായയുടെ കൂടി പ്രശ്നമാണ് ആ രീതിയില്‍ തന്നെയാണ് ഈ കേസിനെ ഞങ്ങള്‍ കാണുന്നതും.

ശാസ്ത്രീയമായ തെളിവുകള്‍ക്ക് വേണ്ടിയാണ് പോലീസ് പരിശ്രമിക്കുന്നത്. വളരെ സൂഷ്മതയോടെ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കുന്നത്.ഏറ്റവും മികച്ച വിദഗദ്ധന്‍മാരുടെ സേവനമാണ് ഈ കേസില്‍ അന്വേഷണസംഘം ഉപയോഗിക്കുന്നതും. ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്‍ക്വസ്റ്റ് നടപടികളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തെ നയിക്കുന്ന ഐജി മനോജ് എബ്രഹാമുമായി താന്‍ നിരന്തരം സന്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

error: Content is protected !!