ചര്‍ച്ച പരാജയം ചൊവ്വാഴ്ച്ച മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തില്‍

നഴ്‌സിംഗ് സംഘടനകളുമായി ലേബര്‍ കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ചൊവ്വാഴച്ച മുതല്‍ അനിശ്ചിത കാലം സമരം നടത്തുമെന്ന് നഴ്‌സിംഗ് സംഘടനയായ യുഎന്‍എ അറിയിച്ചു. 457 സ്വകാര്യ ആശുപത്രികള്‍ സ്തംഭിക്കുമെന്ന് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ അവകാശപ്പെട്ടു. മേയ് 12 മുതൽ ഇന്ത്യൻ നഴ്സസ് അസോസിയേഷനും(ഐഎൻഐ) സമരത്തിൽ ചേരും. ഇനി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ലേബര്‍ കമ്മീഷണര്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരത്തിനിറങ്ങാന്‍ സംഘടന തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ജൂലൈയിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉണ്ടാക്കിയ കമ്മിറ്റിയാണ് അലവൻസ് അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്. അന്ന് പ്രഖ്യാപിച്ചത് അനുസരിച്ചുള്ള വിജ്ഞാപനം ഇറങ്ങണമെന്നാണ് നിലപാടെന്ന് ജാസ്മിൻ ഷാ പറഞ്ഞു. മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിട്ട് എട്ടുമാസം കഴിഞ്ഞു. എന്നാലും അതുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയിട്ടില്ല. – ജാസ്മിൻ ഷാ പറഞ്ഞു.

അതേസമയം, ചേർത്തല കെവിഎം ആശുപത്രിക്കു മുന്നിൽനിന്ന് സെക്രട്ടറിയേറ്റിനു മുന്നിലേക്കു ലോങ്മാർച്ച് നടത്തുന്നതിനും നഴ്സുമാർ തീരുമാനിച്ചിട്ടുണ്ട്. എട്ടു ദിവസം കൊണ്ട് 168 കിലോമീറ്റർ പിന്നിടുകയാണു ലക്ഷ്യം.

error: Content is protected !!