കാത്വ പീഡനത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് ബിജെപി എംഎല്‍എ

കാശ്മീരില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുമ്പോള്‍ പുതിയ വാദവുമായി ബിജെപി നേതാവ്. മധ്യപ്രദേശിലെ ബിജെപി നേതാവായ നന്ദകുമാര്‍ സിങ് ചൗഹാനാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. ജയ് ശ്രീ രാം മുദ്രാവാക്യം വിളിച്ച് ഇന്ത്യയെ വിഭജിക്കാനുള്ള പാകിസ്ഥാന്റെ ഗൂഢതന്ത്രമാണ് കത്വ പീഡനത്തിന് പിന്നില്‍ എന്നാണ് നന്ദകുമാറിന്റെ വാദം.

കശ്മീരില്‍ ഒരു ശതമാനം ഹിന്ദുക്കള്‍ പോലുമില്ലെന്നും ഇദ്ദേഹം വാദിക്കുന്നു. ബിജെപിയുടെ നിരാഹാര പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദകുമാര്‍ സിങ് ചൗഹാന്റെ പ്രസ്താവനയോട് ബിജെപി നേതാക്കള്‍ ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്‍ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍ പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍സ്റ്റേഷനിലെ പ്രത്യേക പോലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചത്.

error: Content is protected !!