മഹാഭാരത കാലം മുതല്‍ ഭാരതത്തിൽ ഇന്റെർനെറ്റ് ഉണ്ടായിരുന്നു; ത്രിപുര മുഖ്യമന്ത്രി
പുഷ്പകവിമാനത്തിനും ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറിക്കും ശേഷം പുതിയ കണ്ടുപിടുത്തവുമായി ത്രിപുര മുഖ്യമന്ത്രി. മഹാഭാരത കാലത്തെ ഭാരതത്തിൽ ഇന്റെർനെറ്റ് ഉണ്ടായിരുന്നു ത്രിപുര മുഖ്യമന്ത്രി. മഹാഭാരത കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റുമുണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് പറഞ്ഞു. അഗര്‍ത്തലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിപ്ലവ് കുമാര്‍ ദേവ്. ഇന്റര്‍നെറ്റും സാറ്റലൈറ്റും ഈ ടെക്നോളജിയുമെല്ലാം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞു.
മഹാഭാരതയുദ്ധത്തിന്റെ സമയത്ത് കുരുക്ഷേത്രത്തിലെ വിവരങ്ങള്‍ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ വിവരിച്ചത് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതത്തില്‍ ആ സമയത്തേ ഈ സാങ്കേതിക വിദ്യകള്‍ ഉണ്ടായിരുന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായതാണ് ഭാരതത്തിന്റെ സംസ്കാരമെന്നും ഇന്റര്‍നെറ്റും സാറ്റലൈറ്റിന്റെയുമെല്ലാം അവകാശവുമെല്ലാം യൂറോപ്യന്‍സ് സ്വന്തമാക്കിയതാണെന്നും അദ്ദേഹം വിലയിരുത്തി. മൈക്രോ സോഫ്റ്റ് കമ്പനി അമേരിക്ക അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും അതിലെ ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. മഹാഭാരത കാലത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഭാരതത്തിലെയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലും സാങ്കേതിക വിദ്യയിലും ഏറെ താല്‍പര്യമുള്ള പ്രധാനമന്ത്രിയെ ലഭിച്ചത് രാജ്യത്തിന് അഭിമാനകരമായ ഒന്നാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തുടര്‍ച്ചയായി ഓര്‍മിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാട്ട്സ് ആപ്പ് സ്റ്റാറ്റസും ട്വീറ്റുകള്‍ക്ക് മറുപടി നല്‍കിയില്ലെങ്കില്‍ മോദിജി ചോദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്രിപുരയില്‍ വര്‍ഷങ്ങളായി ഭരിച്ചിരുന്ന മണിക് സര്‍ക്കാരിന്റെ ഇടതുപക്ഷത്തെ തകര്‍ത്ത് ഭരണം സ്വന്തമാക്കിയ ബിജെപിക്കാരനാണ് ബിപ്ലവ് കുമാര്‍ ദേവ്.