ബിജെപിക്ക് വ്യാജവാര്‍ത്തയുണ്ടാക്കാന്‍ മോദി തന്നെ ധാരാളം; ദിവ്യ സ്പന്ദന
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്ളപ്പോള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ബിജെപിക്ക് എന്തിനാണ് സോഷ്യല്‍ മീഡിയ എന്ന് നടിയും കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎന്‍എ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് മാണ്ഡ്യ മുന്‍ എംപി കൂടിയായ ദിവ്യ ഇക്കാര്യം പറഞ്ഞത്. തന്റെ ട്വിറ്ററിലും ദിവ്യ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. കോൺഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ ചുമതല വഹിക്കുന്നയാളാണ് മുൻ എംപി കൂടിയായ ദിവ്യ സ്പന്ദന.
ബിജെപിക്ക് വ്യാജവാർത്തകൾ സൃഷ്ടിക്കാൻ എന്തിനാണ് സാമൂഹമാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മതി. അദ്ദേഹം വ്യാജവാർത്തകൾ പ്രചരിപ്പിച്ചുകൊള്ളുമെന്ന് പരിഹസിച്ച് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഏറ്റവും വെല്ലുവിളിയാവുക വ്യാജവാർത്തകളും പ്രചരണങ്ങളുമാണെന്ന് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ബിജെപി നടത്തുന്ന പ്രചരണങ്ങളെ മറികടക്കാന്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാനാകുമെന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ദിവ്യ ഗുരുതര പരാമര്‍ശം നടത്തിയത്.
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്, അങ്ങനെയുള്ളപ്പോള്‍ എന്ത് ചെയ്യാനാകുമെന്ന് ദിവ്യ ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും നരേന്ദ്ര മോദിയെയും പോലുള്ള തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് എങ്ങനെയാണെന്ന് എല്ലാവര്ക്കും അറിയാം. ഇത്തരം കള്ള പ്രചാരണങ്ങളെ പ്രതിരോധിക്കണം. അതിനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ദിവ്യ പറഞ്ഞു.
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി അച്ച് നിരത്താറുണ്ട്. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നമ്മളത് കണ്ടതാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മന്മോഹന് സിംഗിനെതിരെ നടത്തിയ വ്യാജ പ്രചരണങ്ങളെല്ലാവര്ക്കും അറിയാം. പാക്കിസ്ഥാനുമായി കോണ്‍ഗ്രസ് സന്ധിയിലേര്പ്പെട്ടതായി ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദി പ്രചരിപ്പിച്ചത്. അതുകൊണ്ടാണ് ബിജെപിക്ക് നുണയും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ വാട്സ്ആപും ട്വിറ്ററും പോലുള്ള നവമാധ്യമങ്ങളുടെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞതെന്നും ദിവ്യ വ്യക്തമാക്കി.