രാജ്യത്തെ നിയമങ്ങള്‍ സഭയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്; ജോര്‍ജ് ആലഞ്ചേരി

കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാര്‍ ജോര്‍ജ് അലഞ്ചേരി. രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്നാണ് ആലഞ്ചേരിയുടെ പ്രസ്താവന. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലന്നും ആലഞ്ചേരി പറഞ്ഞു.സഭാ നിയമങ്ങള്‍ക്കാണ് വിശ്വാസി പ്രാധാന്യം നല്‍കേണ്ടത്. ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ വിവാദ പരാമര്‍ശം.

രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. രാജ്യത്തിന്റെ നീതി കൊണ്ട് ദൈവത്തിന്റെ നീതിയെ അളക്കുന്നത് തെറ്റാണ്. സഭയില്‍ പോലും പലപ്പോഴും അത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.

നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും അവനെ ഇല്ലാതാക്കി തനിക്ക് വലിയവനാകണം എന്ന ചിന്ത പലര്‍ക്കുമുണ്ടെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് നേരത്തെ കോടതി ചൂണ്ടികാട്ടിയിരുന്നു.

കര്‍ദ്ദിനാള്‍ രാജാവല്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും സ്വത്തുക്കള്‍ സഭയുടേതാണെന്നും അത് നോക്കി നടത്തുകമാത്രമാണ് കര്‍ദ്ദിനാള്‍ എന്നും സിവില്‍ തര്‍ക്കങ്ങളില്‍ ഇന്ത്യയില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

error: Content is protected !!