പ്രതിമ തകർക്കൽ: കടുത്ത നടപടികളുമായി കേന്ദ്രം
പെരിയാർ പ്രതിമ തകർക്കൽ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നതോടെ പ്രതിമ തകർക്കൽ സംഭവത്തിൽ കടുത്ത നടപടിയെടുക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടു നിർദേശിച്ചു. സംഭവങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ടെ ന്നും കർശന നടപടിക്കു നിർദേശം നൽകണമെന്ന് അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പ്രതിമകൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. പ്രതിമ തകർക്കൽ സംഭവങ്ങൾക്കു പിന്നിൽ പാർട്ടിയിലുള്ളവരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷായും അറിയിച്ചു.
ത്രിപുരയിലെ ലെനിൻ പ്രതിമയിൽ തുടങ്ങിയ തകർക്കൽ പരമ്പര തമിഴ്നാട്ടിലെ പെരിയാർ പ്രതിമ തകർക്കലിലെത്തിയതോടെയാണ് ബിജെപി- സംഘപരിവാർ സംഘടനകളുടെ നീക്കം തിരിഞ്ഞു കൊത്തിയത്. പെരിയാറിന്റെ പ്രതിമക്കെതിരേ ആക്രമണമുണ്ടായതിനു പിന്നാലെ തമിഴ് സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും ഉൾപ്പെടെയുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പാർലമെന്റിലുണ്ടായ പ്രതിഷേധത്തിൽ ലോക്സഭയും രാജ്യസഭയും സ്തംഭിച്ചു.
അതേസമയം, പെരിയാറിന്റെ പ്രതിമ തകർക്കുമെന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനു ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ മാപ്പപേക്ഷ നടത്തി. തന്റെ അനുമതിയില്ലാതെയാണ് ഫേസ്ബുക്കിലെ തന്റെ പേജിൽ അഡ്മിനായ ആൾ വിവാദ പരാമർശം പോസ്റ്റ് ചെയ്തതെന്നും സംഭവം അറിഞ്ഞപ്പോൾ തന്നെ അത് പിൻവലിക്കുകയായിരുന്നെന്നും രാജ വ്യക്തമാക്കി.