രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
ഒഴിവുളള രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന 16 സംസഥാനങ്ങളില്‍ 11ഉം ബിജെപി ഭരിക്കുന്നതിനാല്‍ എംപിമാരുടെ അംഗബലം ഉയരുമെന്ന ശുഭപ്രതീക്ഷയിലാണ് പാര്‍ട്ടി. 245 അംഗ സഭയില്‍ 126 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ഇപ്പോള്‍ രാജ്യസഭയില്‍ ബിജെപിക്ക് 58 ഉം കോണ്‍ഗ്രസിന് 54ഉം അംഗങ്ങളുണ്ട്. ഒഴിവുള്ള 58 രാജ്യസഭ സീറ്റുകളില്‍ 10 സംസ്ഥാനങ്ങളില്‍ നിന്ന് ഏഴ് കേന്ദ്രമന്ത്രിമാരടക്കം 33 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാക്കി ആറു സംസ്ഥാനങ്ങളിലെ 25 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ്.
കേരളത്തിൽ ഒഴിവുള്ള ഏക രാജ്യസഭാസീറ്റിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. എൽഡിഎഫിൽ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി ബി ബാബുപ്രസാദുമാണ് മത്സര രംഗത്ത്. എൽഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. 71 വോട്ടാണ് ജയിക്കാൻ വേണ്ടത്. യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളു. ആറ് അംഗങ്ങളുള്ള കേരളാ കോൺഗ്രസ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് മണിവരെ നിയമ സഭയിലാണ് വോട്ടെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും.