സ്ത്രീകൾക്ക് പർദ്ദയോ മൂടുപടമോ നിർബന്ധമില്ല; സൗദി ഭരണാധികാരി

സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അറബ് മേഖലയിലെ പ്രശ്നങ്ങളിലും, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിലും നയം വ്യക്തമാക്കുന്ന കിരീടാവകാശി ഇനി മുതല്‍ രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ലെന്നും പറഞ്ഞു.

അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസ് ആണ് സൗദി കിരീടാവകാശിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്. അഴിമതിയിലൂടെ രാജ്യത്തിന് ഓരോ വര്‍ഷവും ഇരുപത് ബില്യണ്‍ ഡോളര്‍ ആണ് നഷ്ടപ്പെടുന്നത് എന്ന് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ പറഞ്ഞു. ശക്തമായ നടപടികളിലൂടെ നൂറു ബില്ല്യണ്‍ ഡോളറിലധികം ഇതുവരെ തിരിച്ചു പിടിച്ചു. പണം തിരിച്ചു പിടിക്കുക എന്നതിനപ്പുറം അഴിമതിക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു മന്ത്രിമാരും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള പ്രമുഖരെ അറസ്റ്റ് ചെയ്തതിലൂടെയെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ ആത്മീയ നേതാവ് അലി ഖൊമൈനിയെ ഹിറ്റ്‌ലറോടാണ് പ്രിന്‍സ് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ ഉപമിച്ചത്. ഇറാന്‍ `ആണവായുധ നിര്‍മാണം തുടര്‍ന്നാല്‍ സൗദിയും ആണവായുധം നിര്‍മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1979-ന് ശേഷമാണ് സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകള്‍ക്കും നിയന്ത്രണം വന്നത്. ഇനി തീയേറ്ററുകളും സ്ത്രീ-പുരുഷ സമത്വവും ഉണ്ടാകും. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിലും കറുത്ത പര്‍ദ്ദ തന്നെ വേണമെന്ന നിര്‍ബന്ധം പാടില്ല.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്കൂളുകളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ സാമ്പാദ്യത്തെ കുറിച്ച ചോദ്യത്തിന് പ്രിന്‍സ് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനൊരു പാവപ്പെട്ടവനല്ല. ഞാന്‍ ഗാന്ധിയോ മണ്ടേലയൊ അല്ല. സമ്പത്തുള്ള കുടുംബത്തിലെ അംഗമാണ്. എന്നാല്‍ വരുമാനത്തിന്റെ അമ്പത്തിയൊന്നു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കുന്നു’. മരണത്തിനല്ലാതെ തന്നെ ആര്‍ക്കും തടഞ്ഞു നിര്‍ത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!