മന്ത്രി കെ.കെ. ശൈലജക്കെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി
മന്ത്രി കെ.കെ. ശൈലജക്കെതിരെ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരൻ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു.ഭര്‍ത്താവിന്റെ പേരില്‍ അനധികൃതമായി ചികിൽസാചെലവ് എഴുതിയെടുത്തു എന്നാരോപിച്ചാണ് പരാതി. വകുപ്പിനു നോട്ടിസ് അയയ്ക്കാന്‍ നിര്‍ദേശിച്ച കോടതി, കേസ് അടുത്ത പതിമൂന്നിലേക്കു പരിഗണിക്കാൻ മാറ്റി.
8500 രൂപയില്‍ കൂടുതല്‍ തുക പെന്‍ഷന്‍ വാങ്ങുന്നവര്‍ ആശ്രിതരുടെ പട്ടികയില്‍ വരില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണു ഭര്‍ത്താവ് കെ.ഭാസ്കരന്‍റെ ചികിൽസയുടെ പേരില്‍ മന്ത്രി കെ.കെ. ശൈലജ തുക കൈപ്പറ്റിയത് എന്ന് പരാതിയില്‍ പറയുന്നു. 81,130 രൂപ ഭര്‍ത്താവിന്റെ ചികിൽസാ ചെലവിന്റെ പേരില്‍ മന്ത്രി എഴുതിയെടുത്തതു നിയമവിരുദ്ധവും പൊതുഖജനാവിന്റെ ദുര്‍വിനിയോഗവുമാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ചികിൽസാചെലവ് സര്‍ക്കാരില്‍നിന്നു വാങ്ങുന്ന സമയത്തു ഭാസ്കരന്‍ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു.