സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വയല്‍ക്കിളികള്‍; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി

വയല്‍ക്കിളികളുടെ സമരത്തിന്‌ പുതിയ മുഖം. കീഴാറ്റൂരില്‍ ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിനെതിരെ ‘വയല്‍ക്കിളി’കള്‍ നടത്തുന്ന സമരം ശക്തി പ്രാപിച്ചു. വയല്‍ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോയാല്‍ ആത്മാഹൂതി ചെയ്യുമെന്ന ഭീഷണിയുമായി സമരക്കാര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വയലില്‍ ഇറങ്ങി. സമരക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം പോലീസ് ഇപ്പോള്‍ നടത്തുകയാണ്. ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കുന്നതിന് 50 ഉടമകള്‍ സമ്മതപത്രം നല്‍കിയതായി കഴിഞ്ഞ ദിവസം സി.പി.ഐഎം. അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ ഇന്നു മുതല്‍ മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു.

ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരമായി വന്‍ തുക വാഗ്ദാനം ചെയ്ത് സമരം പൊളിക്കാന്‍ സിപിഐഎം നേരിട്ട് രംഗത്ത് ഇറങ്ങിയതോടെയാണ് സമരം ശക്തിപ്രാപിച്ചത്. നിര്‍ദിഷ്ട ബൈപ്പാസ് പദ്ധതി പ്രദേശത്തെ 58 പേരില്‍ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എം.എല്‍.എ ജെയിംസ് മാത്യുവിന് കൈമാറിയെന്നാണ് സിപി്െ്എഎമ്മിന്റെ അവകാശവാദം. സെന്റിന് 1500 രൂപ മതിപ്പുവിലയുള്ള സ്ഥലത്തിന് വന്‍തുക ഓഫര്‍ ചെയ്താണ് സമരം അട്ടിമറിക്കാനുളള നീക്കം നടത്തിയതെന്ന് ആരോപണമുണ്ട്.

നിലവില്‍ ഒരു സെന്റ് വയല്‍ ഏറ്റെടുക്കുന്നതിന് 4.16 ലക്ഷം രൂപയാണ് സ്ഥലമുടമകള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞ ദിവസം രണ്ടാം ശനിയാഴ്ച ഓഫീസ് അവധിയായിട്ടും തളിപ്പറമ്പ് തഹസില്‍ദാറേയും മറ്റ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്ടര്‍ അടിയന്തിരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് താലൂക്ക് ഓഫീസില്‍ സ്ഥലം കൈമാറ്റ സമ്മതപത്രം കൈമാറല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇനി സജീവമായ വയല്‍ക്കിളി സംഘാംഗങ്ങളുടെ സ്ഥലം മാത്രമാണ് ലഭിക്കാനുള്ളത്.

error: Content is protected !!