കതിരൂര്‍ മനോജ് വധക്കേസ്; ജയരാജന്‍റെ ഹര്‍ജി തള്ളി, യുഎപിഎ നിലനില്‍ക്കും
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജനും മറ്റും പ്രതികള്‍ക്കുമെതിരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. ജയരാജന്‍ യുഎപിഎ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി. യുഎപിഎ സാധുത കീഴ്‌ക്കോടതിയില്‍ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി അറിയിച്ചു. കേസ് ഇനി എറണാകുളം സിബിഐ കോടതിയായിരിക്കും പരിഗണിക്കുക.
ഇന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുവാന്‍ ശ്രമിക്കുകയാണോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. സത്യവാങ്മൂലത്തിലുള്ള നിരവധി പൊരുത്തക്കേടുകള്‍ പ്രതികളെ സഹായിക്കുന്ന തരത്തിലാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊതുജനത്തിനുനേരെ ബോംബെറിയുന്നവര്‍ വെറുതെ നടക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു
വിധിപറയുന്നതിന് മുമ്പ് സര്‍ക്കാറിനെതിരെ കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പ്രതിയെ സഹായിക്കുന്ന പ്രവണത സർക്കാർ കാണിക്കുന്നതായും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേടുള്ളതായും കോടതി കുറ്റപ്പെടുത്തി. യുഎപിഎ ചുമത്തിയതിന് എതിരായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിനാണ് വിമർശനം.
കേരള സർക്കാർ എതിർ സത്യവാങ്‌മൂലത്തിൽ കുറെ അധികം പൊരുത്തക്കേടുകൾ ഉണ്ട്. കൊലപാതകം നടന്നാൽ മാത്രമേ യുഎപിഎ ചുമത്തൂ എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. പ്രതിയെ സഹായിക്കാൻ ഉള്ള പ്രവണത ആണ് സർക്കാർ കാണിക്കുന്നത്. ബോംബ് എറിയുന്നവൻ വെറുതേ നടക്കുന്നുവെന്നും ജസ്റ്റിസ് കമാല്‍ പാഷ നിരീക്ഷിച്ചു.
ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ആൾക്കാരെ സഹായിക്കും എന്നാണ് സർക്കാർ നിലപാട്. വനത്തിൽകിടക്കുന്ന ആദിവാസിയെ പിടിച്ചോണ്ടു വരാൻ മാത്രം ആണ് നിങ്ങൾ യുഎപിഎ ഉപയോഗിക്കുന്നതെന്നും കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.