കര്‍ഷക സമരത്തെ പരിഹസിച്ച് കെ സുരേന്ദ്രന്‍.

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക കര്‍ഷക സമരത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സത്യത്തില്‍ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം മഹാരാഷ്ട്രയില്‍ ഇതു രണ്ടാം തവണയാണ് ഈ ഗൂഡാലോചന നടക്കുന്നത്. ആദ്യം പ്‌ളാന്‍ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു

ഫെയ്സ് ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദേവേന്ദ്ര ഫട്‌നാവീസ് ഈ നീക്കവും സമര്‍ത്ഥമായി നേരിട്ടു. ബംഗാളില്‍ കൃഷിക്കാരെ കോര്‍പ്പറേററുകള്‍ക്കുവേണ്ടി വെടിവെച്ചുകൊന്നവരാണ് ഇപ്പോള്‍ കര്‍ഷകരുടെ സംരക്ഷകരായി സമരം ചെയ്യുന്നത്. അതും സലീം ഗ്രൂപ്പിനുവേണ്ടി കൂട്ടക്കുരുതി നടത്തിയവര്‍. വിയററ് നാം യുദ്ധത്തില്‍ കമ്യൂണിസ്ടുകളെ കൊന്നൊടുക്കാന്‍ പണം വാരി എറിഞ്ഞവര്‍ക്കുവേണ്ടിയാണ് അവര്‍ കൃഷിക്കാരെ കുരുതി കൊടുത്തത് എന്നോര്‍മ്മിക്കണം. ഇനിയും ഇത്തരം നീക്കങ്ങള്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പുവരെ പ്രതീക്ഷിക്കാം.

വലിയ വായില്‍ സമരത്തെ പുകഴ്ത്തുന്നവരെ ഒരു കാര്യം വിനയത്തോടെ ഓര്‍മ്മിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സി. പി. എമ്മിനു കിട്ടിയത് വെറും ഒന്നേ കാല്‍ ശതമാനം വോട്ടാണ്. കേരളത്തില്‍നിന്നു പോയ കിസാന്‍ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേര്‍ന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയന്‍ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കില്‍ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തില്‍ പച്ചപിടിച്ച വേറൊരു കൃഷിയുള്ളത്?

error: Content is protected !!