കോണ്‍ഗ്രസിനേ രാജ്യത്ത് ഐക്യം കൊണ്ടുവരാനാകുവെന്ന് രാഹുല്‍

ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിന്‍റെ സമ്പൂർണ സമ്മേളനം രാജ്യതലസ്ഥാനത്തു തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

അതേ സമയം ബി.ജെ.പിയെ പരാജയപ്പെടുത്താൻ 2019ൽ സമാന ചിന്താഗതിയുള്ള പാര്‍ടികളുമായി ചേര്‍ന്ന് പ്രായോഗിക സമീപനത്തിന് രൂപം നൽകുമെന്ന് സമ്മേളനത്തിൽ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.

കോണ്‍ഗ്രസിൽ തലമുറ മാറ്റത്തിന് ശേഷമുള്ള ആദ്യ എ.ഐ.സി.സി സമ്മേളനത്തിൽ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നൽകാനാണ് പുതിയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രമിച്ചത്. അഞ്ച് മിനിറ്റ്മാത്രം നീണ്ടുനിന്ന ആമുഖ പ്രസംഗത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയെ വിഭജിക്കുന്നുവെന്നും വിദ്വേഷം പരത്തുന്നുവെന്നും രാഹുൽ ആരോപിച്ചു. മാറ്റം ഇപ്പോഴാണെന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ സമ്മേളനത്തിൽ യുവാക്കളെ പാര്‍ടിയിലേക്ക് കൊണ്ടുവരുമെന്നും എന്നാൽ പഴയകാലം മറക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

ജവഹര്‍ലാൽ നെഹ്റു മുതൽ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, മൻമോഹൻസിംഗ് തുടങ്ങി കോണ്‍ഗ്രസിന്‍റെ എല്ലാ മുൻ പ്രധാനമന്ത്രിമാരും നൽകിയ സേവനങ്ങൾ എടുത്തുപറയുന്ന രാഷ്ട്രീയ പ്രമേയമാണ് സമ്മേളനത്തിൽ മല്ലാകാര്‍ജ്ജുണ ഖാര്‍ഗെ അവതരിപ്പിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കണമെന്ന നിര്‍ദ്ദേശം പ്രമേയം തള്ളി. എല്ലാ ഭരണഘടന സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്ത് ആര്‍.എസ്.എസും ബി.ജെ.പിയും മൗലിക അവകാശങ്ങൾ ഹനിക്കുകയാണെന്ന് പ്രമേയം കുറ്റപ്പെടുത്തി. 2019ൽ സമാന ചിന്താഗതിക്കാരായ പാര്‍ടികളുമായി ചേര്‍ന്ന് ബി.ജെ.പി. ആര്‍.എസ്.എസ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ പ്രായോഗിക സമീപനത്തിന് രൂപം നൽകും. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ എന്തെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നില്ല.

error: Content is protected !!