കീഴാറ്റൂർ വയൽക്കിളി സമരക്കാരെ വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി
കീഴാറ്റൂർ വയൽക്കിളി സമരക്കാരെ വീണ്ടും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു കുടുംബങ്ങൾ മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതെന്നും ഇതിൽതന്നെ മൂന്നു കുടുംബങ്ങൾ മാത്രമാണ് സമരം ചെയ്യുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സമരം നടത്തുന്നതിനായി പുറത്തുനിന്നു പലരും എത്തിച്ചേർന്നതായും പിണറായി കുറ്റപ്പെടുത്തി.
കീഴാറ്റൂരിൽ ദേശീയപാതാ ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിൽ നാലു കുടുംബങ്ങൾക്കു മാത്രമാണ് എതിർപ്പുള്ളത്. അറുപതിൽ 56 കുടുംബങ്ങൾ ബൈപ്പാസിനായി ഭൂമി വിട്ടുനൽകാൻ സമ്മതം നൽകി. എതിർപ്പുള്ള നാലു കുടുംബങ്ങളിൽ മൂന്നു പേർ മാത്രമാണ് പ്രക്ഷോഭരംഗത്തുള്ളത്. പക്ഷേ സമരം നയിക്കാൻ പുറത്തുനിന്നു പലരും എത്തിച്ചേർന്നു. സിപിഎമ്മോ ഒപ്പം നിൽക്കുന്നവരോ പദ്ധതിക്ക് എതിരല്ല. സിപിഎമ്മിന് ഒരു നീതി, മറ്റുള്ളവർക്ക് മറ്റൊരു നീതി എന്നൊന്നുമില്ല- പിണറായി പറഞ്ഞു. വിഷയത്തിൽ ഭരണപ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിൽക്കണമെന്നും എതിർക്കുന്നവർ പദ്ധതി മനസിലാക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും പിണറായി വ്യക്തമാക്കി.
വയൽ നികത്തി ദേശീയപാത ബൈപ്പാസ് നിർമിക്കുന്നതിനെതിരേയാണ് കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി പ്രവർത്തകർ സമരം ചെയ്യുന്നത്. വയൽക്കിളി പ്രവർത്തകരുടെ നേതൃത്വത്തിൽ വയലിനു നടുവിൽ കൂടാരം നിർമിച്ചു രാപ്പകൽ കാവൽ കിടക്കുന്നതായിരുന്നു സമരരീതി. കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് അറസ്റ്റുചെയ്തു നീക്കിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ സമരപന്തൽ തീയീട്ടു നശിപ്പിച്ചിരുന്നു.
ഹൈവേ ഒഴിവാക്കി വയലിലൂടെ റോഡ് നിർമിക്കുന്നതിനു പിന്നിൽ തളിപ്പറന്പിലെ സിപിഎം-കോണ്ഗ്രസ്-മുസ്ലിം ലീഗ് കൂട്ടായ്മയുടെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളാണെന്നാണ് വയൽക്കിളികളുടെ ആരോപണം. തളിപ്പറന്പ് ടൗണിൽ ദേശീയപാത വീതികൂട്ടാൻ സ്ഥലമില്ലെന്നു ചൂണ്ടിക്കാട്ടിയാണു കീഴാറ്റൂരിലൂടെ ബൈപ്പാസ് പണിയാൻ തീരുമാനിച്ചത്.