മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ലോകസഭയില്‍
വൈഎസ്ആര്‍ കോൺഗ്രസും ടിഡിപിയും ലോകസഭയില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. വൈഎസ്ആര്‍ കോണ്‍ഗ്രസിന് വേണ്ടി ടിഡി സുബറെഡ്ഡിയും ടിഡിപിക്കു വേണ്ടി തോട്ടാ നരസിംഹനുമാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്.
നോട്ടീസിന് അനുമതി കിട്ടണമെങ്കിൽ 50 അംഗങ്ങളുടെ പിന്തുണ വേണം. തൃണമൂൽ, ബിജെഡി പാർട്ടികളുടെ പിന്തുണ തേടാനുള്ള ശ്രമം നടക്കുകയാണ്. നോട്ടീസിനെ അനുകൂലിക്കുമെന്ന് ടിഡിപി.
16 അംഗങ്ങളാണ് ടിഡിപിക്ക് ലോകസഭയിലുള്ളത്. ആറ് എംപിമാര്‍ രാജ്യസഭയിലുണ്ട്. ടിഡിപി മുന്നണി വിട്ടതോടെ എൻഡിഎ ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി. ലോകസഭയില്‍ എന്‍ഡിഎ അംഗസംഖ്യ 315 ആയി കുറഞ്ഞു. ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയും കൂടി മുന്നണി വിട്ടാല്‍ അത് 297 ലേക്കെത്തും.
ഇന്ന് എന്‍ഡിഎ വിട്ട തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്. ഇന്നലെ വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗമോഹന്‍ റെഢി കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് അറിയിച്ചിരുന്നു.
പ്രതിപക്ഷ കക്ഷികളുടെ സഹായത്തോടെ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. ലോക്‌സഭയില്‍ സുരക്ഷിത ഭൂരിപക്ഷമുള്ള കേന്ദ്രസര്‍ക്കാരിനെ ഇതു പ്രതികൂലമായി ബാധിക്കുകയിയില്ല. പക്ഷെ അടുത്ത വര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളില്‍ ഐക്യമുണ്ടാകുന്നതിനു ഇതു കാരണമായേക്കും.