ശമ്പളം തരാന്‍ കഴിയില്ല, മറ്റ് തൊഴിലിടം നോക്കൂ; ജീവനക്കാര്‍ക്ക് നീരവിന്‍റെ മെയില്‍

ശമ്പളം തരാനുള്ള വഴിയില്ല. മറ്റ് ജോലി അന്വേഷിച്ചുകൊള്ളാന്‍ ജീവനക്കാരോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുവീരന്‍ നീരവ് മോദിയുടെ അഭ്യര്‍ഥന. പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ആദായനികുതിവകുപ്പും, സി.ബി.ഐയും പരിശോധന നടത്തി സീല്‍ ചെയ്തിരുന്നു. ഇയാളുടെ ബാങ്ക് അകൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിക്കുകയും ചെയ്തു.
ഇതോടെ ഇയാളുടെ ജ്വല്ലറികളിലടക്കം തൊഴിലെടുത്തിരുന്ന ജീവനക്കാര്‍ പെരുവഴിയാലകുകയായിരുന്നു. കേസ് തീരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് മറ്റു ജോലികള്‍ തേടാന്‍ ജീവനക്കാരോട് നീരവ്‌മോദി അഭ്യര്‍ഥന നടത്തിയത്.

നിങ്ങള്‍ മറ്റ് ജോലികള്‍ നോക്കുക, നിങ്ങള്‍ക്ക് ശമ്പളം തരാന്‍ ഇപ്പോഴെനിക്ക് കഴിയില്ല, ഭാവിയാണെങ്കില്‍ അനിശ്ചിതത്വത്തിലുമാണ്; ഒരു ഇ മെയില്‍ സന്ദേശത്തിലൂടെ നിരവ് തന്റെ ജീവക്കാരോട് പറഞ്ഞു. ഇങ്ങനെയൊരു ഇമെയില്‍ നിരവ് മോദി അയച്ചതു തന്നെയാണെന്ന് ഇതിന്റെ ആധികാരികത ഉറപ്പാക്കിക്കൊണ്ട് നിരവ് മോദിയുടെ നിയമസംഘത്തിലെ ഒരാള്‍ സമ്മതിക്കുന്നുണ്ടെന്നു ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.

‘നമ്മുടെ ഫാക്ടറികളും ഷോറൂമുകളും എല്ലാം അവര്‍ സീല്‍ ചെയ്യുകയും വസ്തുക്കള്‍ നീക്കം ചെയ്യ്തിരിക്കുകയുമാണ്. ബാങ്ക് അകൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ കുടിശ്ശികകള്‍ പോലും തന്നു തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഈ സമയത്ത് മറ്റ് ജോലികള്‍ നോക്കുന്നതാണ് അതിന്റെ ശരിയെന്ന് തോന്നുന്നു’ എന്നാണ് ഈ മേയില്‍ സന്ദേശത്തിന്റെ ഉള്ളടക്കം.

ഞാന്‍ ബാങ്കിന് നല്‍കാനുള്ള പണം 5000 കോടി രൂപയില്‍ താഴെയാണ്. തെറ്റായ രീതിയില്‍ വാര്‍ത്തനല്‍കി പ്രശ്‌നം പെരുപ്പിച്ചത് മാധ്യമങ്ങളാണ്. ഇതിന്റെ ഫലമായി തന്റെ സ്ഥാപനങ്ങളില്‍ ഉടന്‍തന്നെ റെയ്ഡു നടത്തുകയായിരുന്നെന്നും കത്തില്‍ പറയുന്നു.

കടംവീട്ടാനുള്ള നടപടികള്‍ ഞാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 13നും 15നും നല്‍കിയ തന്റെ അഭ്യര്‍ഥന ബാങ്ക് അധികൃതര്‍ കേട്ടില്ല. (14നാണ് തട്ടിപ്പിനെക്കുറിച്ച് വാര്‍ത്ത പുറത്തുവന്നത്). ഇത് എന്റെ ബ്രാന്‍ഡിനേയും വ്യവസായത്തേയും നശിപ്പിച്ചെന്നും കത്തില്‍ പറയുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ക്കും നീരവ് മോദി കത്ത് എഴുതിയിരുന്നു എന്നും എന്നാല്‍ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളന്‍ അവര്‍ തയ്യാറായില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. കമ്പനി ഉദ്യോഗസ്ഥരും ബാങ്ക് അധികൃതരുമായും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും കത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

ഫെബ്രുവരി 15,16 തീയതികളില്‍ നീരവ് മോദി എഴുതിയ കത്തിന്റെ പകര്‍പ്പ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് അവകാശപ്പെട്ടതിനെക്കാളും വളരെക്കുറവാണ് യഥാര്‍ത്ഥത്തില്‍ തന്റെ കടങ്ങളെന്നും ബന്ധുക്കള്‍ക്ക് കമ്പനികളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്നും നിരവ് മോദി കത്തില്‍ പറയുന്നു.

error: Content is protected !!