എന്‍എസ്എസ് നേതാവ് സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. തിരുത്തി എന്‍.എസ്.എസ് ഹോമിയോ മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് അന്വേഷണം. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സുകുമാരന്‍ നായരും ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വേണുഗോപാലുമുള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് കേസ്.

ഹോമിയോ മെഡിക്കല്‍ കോളജിലെ റീഡര്‍ തസ്തികയില്‍ നടന്ന നിയമനത്തിനെതിരായ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട് പേരെ നിയമിച്ചുവെന്നാണ് പരാതി.

കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലും പതോളജി വിഭാഗത്തിലുമായി രണ്ട് റീഡര്‍ തസ്തികയിലെ ഒഴിവിലേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാജ സര്‍ട്ടിഫിക്കറ്റുള്ള രണ്ട് പേര്‍ക്ക് നിയമനം നല്‍കിയെന്ന പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.

ഹോമിയോ കോളേജ് ചെയര്‍മാന്‍ സുകുമാരന്‍ നായര്‍, പ്രിന്‍സിപ്പല്‍ വേണുഗോപാല്‍, വ്യാജരേഖ ഹാജരാക്കിയ ഡോക്ടര്‍ വിനോദ്കുമാര്‍, ഡോക്ടര്‍ ശ്രീദേവി, കണ്‍ട്രോളിംഗ് ഓഫീസര്‍ നിഷ പോള്‍, ആര്‍.വി.എസ് ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റൂഫസ് എന്നിവര്‍ക്കതിരെയാണ് അന്വേഷണം നടക്കുന്നത്.

അനധികൃത നിയമനത്തിനെതിരെ പലതവണ സുകുമാരന്‍നായര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പരാതി. ആരോഗ്യ സര്‍വ്വകലാശാലയും നടപടിയെടുക്കാതെ വന്നതോടെ രണ്ട് വര്‍ഷം മുന്‍പ് വിജിലന്‍സ് ഡയറക്ടര്‍ ത്വരിതാന്വേഷണത്തിന് ഉത്തരിവിട്ടിരുന്നു. ഇതും വൈകിയതോടെയാണ് വീണ്ടും പരാതിക്കാരന്‍ കോടതിയെ നേരിട്ട് സമീപിച്ചത്. ഏപ്രില്‍ 20ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

error: Content is protected !!