കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുമെന്നും അദേഹം അറിയിച്ചു. സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശനമായി നേരിടും. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം ഉള്‍പ്പെടെ ഉള്ള ആറ് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് അദേഹം ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി.

ഫേസ്പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ RSS – BJP സംഘം നടത്തിയ ആക്രമണം അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സർക്കാർ അമർച്ച ചെയ്യും. സംഭവങ്ങൾ ആവർത്തിക്കാൻ ആരു ശ്രമിച്ചാലും കർശനമായി നേരിടും. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം ഉൾപ്പെടെ ഉള്ള 6 BJP – RSS പ്രവർത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് വര്‍ദ്ധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കു
ന്നത്. വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് ബന്‍സാരക്കും എം.എം. കല്‍ബുര്‍ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്റെ ഫലമായിട്ടാണ്. കേരളത്തില്‍ എം.ടി.ക്കും കമലിനും എം.എം.ബഷീറിനും ഒക്കെ നേര്‍ക്ക് ഭീഷണികളുണ്ടായി. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല.

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. അത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണ്. ആ ശക്തിയുടെ തണലില്‍ തന്നെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാനിക്കുന്ന പ്രബുദ്ധമായ കേരള ജനത സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്.

error: Content is protected !!