സ്വകാര്യ ബസ് സമരം; റെക്കോഡ് കലക്ഷനുമായി കെഎസ്ആര്‍ടിസി

സ്വകാര്യ ബസ് സമരം ജനങ്ങളെ കുറച്ചൊന്നുമല്ല വലച്ചത്. എന്നാല്‍ സമരം കൊണ്ട് ഗുണമുണ്ടായിരിക്കുന്നത് കെഎസ്ആര്‍ടിസിക്കാണ്. ലക്ഷങ്ങളുടെ അധിക വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കോഴിക്കോട് സോണില്‍ മാത്രം ശനിയാഴ്ച്ചയിലെ വരുമാനം ഒരു കോടി 45 ലക്ഷമാണ്. ഇതില്‍ 23 ലക്ഷം അധിക വരുമാനമാണ്.

സോണിലെ 922 ബസുകള്‍ ഓടി കണ്ടെത്തേണ്ട വരുമാനത്തിനേക്കള്‍ 45 ലക്ഷം അധികം വരുമാനം ഉണ്ടാക്കാനായതായി കെഎസ്ആര്‍ടിസി സോണല്‍ ഓഫീസര്‍ ജോഷി ജോണ്‍ സൗത്ത് ലൈവിനോട് പറഞ്ഞു. നിശ്ചിത ബസുകളേക്കാള്‍ 172 എണ്ണം കുറവായിരുന്നിട്ടും 45 ലക്ഷം അധികമുണ്ടാക്കാന്‍ കഴിഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ അധിക കലക്ഷനാണ്.

സ്വകാര്യ ബസ് സമരം തുടങ്ങിയ ഒന്നാം ദിവസം കോഴിക്കോട് സോണിലെ അധിക വരുമാനം 5 ലക്ഷമായിരുന്നെങ്കില്‍ രണ്ടാം ദിവസത്തെ വരുമാനം 45 ലക്ഷമായി വര്‍ധിക്കുകയായിരുന്നു. കാര്യക്ഷമവും മികച്ച ആസൂത്രണത്തോടെയുമാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയത്. കോഴിക്കോട് ജില്ലയിലെ അഞ്ച് ഡിപ്പോകളും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെയാണ് ഈ വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്. വടകര ഡിപ്പോയില്‍ നിന്നാണ് വരുമാനം കൂടുതല്‍.

താമരശേരി, തിരുവമ്പാടി, തൊട്ടില്‍പാലം എന്നിവയാണ് ലാഭമുണ്ടായ മറ്റ് ഡിപ്പോകള്‍. നഗരത്തില്‍ നിന്നും 10 മിനുറ്റ് വ്യത്യാസത്തിലായിരുന്നു സര്‍വീസ് നടത്തിയത്. റെയില്‍വെ സ്റ്റേഷന്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് ബാലുശ്ശേരി, കോഴിക്കോട് കുറ്റ്യാടി, കോഴിക്കോട് കണ്ണൂര്‍, മാവൂര്‍ റൂട്ടുകളിലാണ് അധിക സര്‍വീസുകള്‍ നടത്തിയത്.

error: Content is protected !!