പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി സർക്കാർ
മതസംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിനെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരിയിൽ മധ്യപ്രദേശിൽ നടന്ന ഡിജിപിമാരുടെ യോഗത്തിൽ ഈ വിഷയം ചർച്ചയായിരുന്നു. കേരളത്തിൽ പോപ്പുലർഫ്രണ്ടിന്റെ വളർച്ചയും പ്രവർത്തനങ്ങളും സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ വിശദമായ പ്രസന്േറഷൻ അവതരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബെഹ്റയുടെ അവതരണം. യോഗത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം സമ്മർദ്ദം ചെലുത്തിയെന്നും ഇത് കേന്ദ്രത്തിന്റെ പരിഗണനയിലാണെന്നും റിജിജു അറിയിച്ചു.
പോപ്പുലർഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ട കേസുകളും ക്രിമിനൽ പ്രവർത്തനങ്ങളും ബെഹ്റ യോഗത്തിൽ വിശദീകരിച്ചു. സംഘടയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരിയാണെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിഷയത്തിൽ ലോക്നാഥ് ബഹ്റയുടെ ഒൗദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല.
പോപ്പുലർഫ്രണ്ടിനെതിരേ കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.