കുത്തിയോട്ടത്തിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു
ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടത്തിനെതിരെ ജയില്‍ മേധാവി എഡിജിപി ആര്‍ ശ്രീലേഖയുടെ ബ്ലോഗെഴുത്തിനെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയായത്. തുടര്‍ന്നാണ്ബാലവകാശ കമ്മീഷന്‍ കേസെടുത്തതും. ബാലാവകാശ ലംഘനമെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.
ആചാരത്തിന്റെ പേരില്‍ കുത്തിയോട്ടത്തില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കുകയാണെന്നും ദേവീ പ്രീതിക്കായി കുട്ടികളുടെ ചോര വരെ എടുക്കുന്ന പ്രാകൃതമായ രീതി ക്രിമിനല്‍ കുറ്റമാണെന്നും ഇത് അവസാനിപ്പിക്കാന്‍ ഭക്തരും ക്ഷേത്രഭാരവാഹികളും തയ്യാറാകണമെന്നും ശ്രീലേഖ തന്‍റെ ബ്ലോഗിലൂടെ തുറന്നെഴുതിയുരുന്നു. ഈ വിഷയത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും ശ്രീലേഖ വ്യക്കമാക്കി.
കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ഗൂഢാലോചന നടത്തി കുട്ടികളെ പീഡിപ്പിക്കുന്നത്, കുത്തിയോട്ടത്തെ ആൺകുട്ടികളുടെ തടവറയെന്ന് പറയേണ്ടി വരുമെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. കുത്തിയോട്ടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാൽ വിശ്വാസിയായ താൻ ഇത്തവണ പൊങ്കാല അർപ്പിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
അതേസമയം കുത്തിയോട്ടത്തെ വിമര്‍ശിച്ചുള്ള ജയില്‍ മേധാവിയുടെ വിമര്‍ശനത്തെ തള്ളി ആറ്റുകാല്‍ ക്ഷേത്രഭരണ സമിതി രംഗത്തെത്തിയിരുന്നു. ആചാരങ്ങള്‍ മാറ്റാനാകില്ലെന്നും പതിവ് പോലെ ഇക്കുറിയും കുത്തിയോട്ടം നടത്തുമെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി. ആറ്റുകാല്‍ പൊങ്കാലയ്ക്കുള്ല ഒരുക്കങ്ങള്‍ പുരോഗമിക്കവേയാണ് ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ വിമര്‍ശനം.