കള്ളിനും,മദ്യത്തിനും നിരോധനം വേണ്ട ,നിയന്ത്രണം മതി :സുപ്രീംകോടതി
കള്ളിനോ മദ്യത്തിനോ നിരോധനം ഏർപ്പെടുത്തുകയല്ല, നിയന്ത്രണമാണ് ഏർപ്പെടുത്തേണ്ടതെന്നു സുപ്രീം കോടതി. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ മദ്യവിൽപന തടഞ്ഞ ഉത്തരവിൽനിന്നു കള്ളു ഷാപ്പുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇത്തരത്തിൽ നിരീക്ഷിച്ചത്.
നിയന്ത്രണം ഏർപെടുത്തിയത് തൊഴിലാളികളുടെ ഉപജീവനത്തെ ഏതു തരത്തിൽ ബാധിക്കുമെന്നും കോടതി ചോദിച്ചു. ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന കള്ളു ഷാപ്പുകൾ മാറ്റി സ്ഥാപിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ വിശദീകരിച്ച് രണ്ടാഴ്ച്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു.
അതേസമയം, കള്ളു ഷാപ്പുകൾ ഒഴികെയുള്ള മദ്യവിൽപന ശാലകൾ പാതയോരങ്ങളിൽ നിന്നു മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്ന് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കള്ളു ഷാപ്പുകളെ മാറ്റുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിക്കാൻ കോടതി നിർദേശിച്ചത്. പാതയോരത്തെ മദ്യവിൽപന തടഞ്ഞുകൊണ്ടുള്ള ഉത്തരവിൽ നിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.