ശിവസേന എൻഡിഎ വിടുന്നു
ബി ജെ പിയുമായുള്ള 29 വർഷം നീണ്ട ബന്ധം ശിവസേന അവസാനിപ്പിക്കുന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കുമെന്ന് അവർ വ്യക്തമാക്കി. മുംബൈയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണു തീരുമാനം. അടുത്ത വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മൽസരിക്കുമെന്നും ശിവസേന വ്യക്തമാക്കി. കൂടാതെ, പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ ദേശീയ എക്സിക്യൂട്ടീവ് അംഗമാക്കാനും തീരുമാനിച്ചു.
മഹാരാഷ്ട്രിയില്‍ ഒരുമിച്ച് ഭരണം കൈയ്യാളുമ്പോഴും ബി.ജെ.പിയുമായി എന്നും അകലം പാലിച്ചിരുന്ന ശിവസേന എന്‍ ഡി എ വിടാനുള്ള തീരുമാനം മുമ്പേ തന്നെ എടുത്തിരുന്നു. പാര്‍ലമെന്റിലും പുറത്തും സംസ്ഥാന നിയമസഭയിലും പലപ്പോഴും എന്‍ഡിഎ നയങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ശിവസേന നിലപാടെടുത്തിരുന്നത്.
ബി ജെ പിയുടെ കടുത്ത വിമര്‍ശകരായിരുന്നു ശിവസേന എന്നും. ഒപ്പം നരേന്ദ്രമോദിയുടെ കടുത്ത ശത്രുവും. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ കടുത്ത വിമര്‍ശനവുമായി ശിവസേനയുണ്ടായിരുന്നു. അമിത്ഷായും മോദിയും തങ്ങളെ സ്വന്തം സംസ്ഥാനത്ത് ഒതുക്കുകയാണെന്നും എന്‍ഡിഎയുടെ കീഴില്‍ ശിവസേനയ്ക്ക് ഭാവിയില്ലെന്നുമാണ് അവരുടെ നിലപാട്. എന്‍ഡിയോടൊപ്പം കൂടുന്നത് പാര്‍ട്ടിക്ക് നഷ്ടമേ ഉണ്ടാക്കുവെന്ന തിരിച്ചറിവിലാണ് ശിവസേന ഇങ്ങനെ ഒരു തീരുമാനമെടുത്തത്. എന്നാല്‍ മഹാരാഷ്ട്ര ഭരണത്തില്‍ തത്കാലം തുടരാനാണ് സാധ്യത.