കുറ്റിപ്പുറത്ത് വീണ്ടും വെടിയുണ്ടകളും കുഴിബോംബുകളും കണ്ടെത്തി

കുറ്റിപ്പുറം പാലത്തിന് താഴെ വീണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഇരുന്നൂറിലധികം വെടിയുണ്ടകളും കുഴിബോംബുകളുമാണ് കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ.

ദിവസങ്ങള്‍ക്ക്മുമ്പ്ഇവിടെനിന്ന്‌
ഉഗ്രസ്ഫോടനശേഷിയുള്ള അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ദുരൂഹതനീക്കനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്ന് തിരച്ചില്‍ നടത്തിയത്. കരയോട് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതെങ്കില്‍ ഇത്തവണ വെള്ളത്തിനടിയിലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം നിലവില്‍ മുംബൈയിലാണുള്ളത്. സൈനികര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് നേരത്തെ കണ്ടെത്തിയതെന്ന് നിഗമനമുണ്ടായിരുന്നു.

പാലത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും തൂണുകള്‍ക്കിടയില്‍ 30 മീറ്ററോളം മാറി ഉപേക്ഷിച്ച നിലയിലാണ് നേരത്തെ അഞ്ച് ബോംബുകള്‍ കണ്ടെത്തിയത്. സൈന്യം ഉപയോഗിക്കുന്ന മൈനുകളാണ് ഇവയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. റിമോട്ട് സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്നതായിരുന്നു ബോംബുകള്‍. എന്നാല്‍, ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളൊന്നും ഒരുക്കിയിരുന്നില്ല.
ബോംബുകള്‍ മലപ്പുറം എ.ആര്‍ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.

സൈന്യം ഉപയോഗിക്കുന്നവിഭാഗത്തില്‍പ്പെട്ടതാണ് ബോംബുകളെന്നതിനാല്‍ മധുക്കരൈയിലുള്ള സൈനികക്യാമ്പില്‍ പോലീസ് വിവരമറിയിച്ചു. ദേശീയ സുരക്ഷാസേന (എന്‍.എസ്.ജി)യ്ക്കും പോലീസ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷസംഘത്തിന് രൂപം നല്‍കിയിരുന്നു.

error: Content is protected !!