ചികിത്സ പിഴവിൽ രോഗി മരിച്ചു: ജേക്കബ് വടക്കഞ്ചേരിക്ക് നാല് ലക്ഷം രൂപ പിഴ
രോഗി മരിച്ച സംഭവത്തിൽ ചികിത്സ നടത്തിയ ആളും ആശുപത്രിയധികൃതരും നഷ്ടപരിഹാരം നൽകണമെന്ന് വിധി. 12 വർഷം മുന്പ് കോഴിക്കോട്ടെ അഭിഭാഷകനായ സി.വിനയാനന്ദൻ എറണാകുളം ചന്പക്കര നേച്ചർ ലൈഫ് ഹോസ്പിറ്റലിൽ മരിച്ച കേസിൽ ആശുപത്രിയും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ജേക്കബ് വടക്കഞ്ചേരിയും നാല് ലക്ഷം രൂപ ബന്ധുക്കൾക്ക് നഷ്ടം നൽകണമെന്നാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവ്.
പ്രമേഹവും കുടലിൽ അൾസറും വൃക്കയിൽ കല്ലും മറ്റും കാരണം അലോപ്പതി, ആയുർവേദ, പ്രകൃതി ചികിത്സയിൽ ഫലം കാണാത്തതിനെ തുടർന്ന് പരസ്യം കണ്ട് ജേക്കബ് വടക്കഞ്ചേരിയുടെ കൊച്ചി ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് കേസ്. കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപവും ജേക്കബ് വടക്കാഞ്ചേരിയുടെ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. 2005ൽ കൊച്ചി ആശുപത്രിയിൽ ചികിത്സ നടത്തിയതിലെ പോരായ്മ കാരണമാണ് മരണമെന്ന് കാണിച്ച് സഹോദരൻ ഗവ. ലോ കോളജ് അസോസിയേറ്റ് പ്രഫ. ഡോ. സി. തിലകാനന്ദനും മറ്റ് കുടുംബാംഗങ്ങളും ഹർജി നൽകുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങൾ നേരിട്ട വിനയാനന്ദനെ ആശുപത്രിയുടെ താഴെ നിലയിൽനിന്ന് പടികൾ കയറി മുകൾ നിലയിലേക്ക് യോഗയ്ക്ക് കൊണ്ടുപോയതും യോഗ ചെയ്യിച്ചതും രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി.
ഹൃദ്രോഗത്തിനുള്ള പ്രഥമ ശുശ്രൂഷ നൽകിയില്ല എന്ന ഹർജിക്കാരുടെ വാദവും ഇത്തരം രോഗികൾക്ക് പൂർണ വിശ്രമമാണ് വേണ്ടതെന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. വി.കെ. ഗിരീശന്റെ മൊഴിയും സ്വീകരിച്ചാണ് വിധി. കേസ് ചെലവിലേക്ക് എതിർകക്ഷികൾ 15,000 രൂപ നൽകണമെന്നും ഫോറം ഉത്തരവിട്ടു.