ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പതിനാല് പേരെയാണ് കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഐഎന്‍എക്‌സ് മീഡിയയുടെ സഹ സ്ഥാപക നേതാക്കളായ പീറ്റര്‍ മുഖര്‍ജിയേയും ഇന്ദ്രാണി മുഖര്‍ജിയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. കുറ്റപത്രത്തിന്മേലുള്ള വാദം തിങ്കളാഴ്ച നടക്കും.

കേസില്‍ പി ചിദംബരത്തെ ഈ മാസം 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഡല്‍ഹി റോസ് അവന്യു കോടതിയുടേതായിരുന്നു നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസം മാത്രം അനുവദിക്കുകയായിരുന്നു.

2017 മെയ് 17 നാണ് കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യുന്നത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2017ല്‍ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐഎന്‍എക്സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച്‌ അനുമതി നല്‍കി എന്നായിരുന്നു ആരോപണം.

ഓഗസ്റ്റ് 21ന് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ബുധനാഴ്ച ഇതേ കേസില്‍ തന്നെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ എന്‍ഫോഴ്സ്മെന്റും ചിദംബരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ എല്ലാ ആരോപണങ്ങളും ചിദംബരം നിഷേധിച്ചിരുന്നു.

error: Content is protected !!