റബ്ബറിന് പുത്തൻ പ്രതീക്ഷകൾ…
ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ കയറ്റുമതി നടത്തുന്ന തായ്ലൻഡ് വീണ്ടും ഉത്പാദനം വെട്ടി കുറയ്ക്കുന്നു. അഞ്ചു വർഷത്തിനിടെ മൂന്നാം തവണയാണ് ഇത്തരം ഒരു തീരുമാനമെടുക്കുന്നത്. 25 വർഷത്തിൽ കൂടുതൽ പ്രായമുള്ള മരങ്ങൾ വെട്ടിമാറ്റാനാണ് നീക്കം. ഇതു വഴി ഉത്പാദനത്തിൽ 30 മുതൽ 45ലക്ഷം ടൺ കുറവ് സംഭവിക്കും.
റബർവില 2010നു ശേഷം 50 ശതമാനം തായ്ലൻഡിനെ സാമ്പത്തിക ഞെരുക്കത്തിലാക്കി. ക്രൂഡ് ഓയിൽ വിലയിടിവ് സിന്തറ്റിക് റബർവില ആകർഷകമാക്കിയത് സ്വാഭാവിക റബറിനും തിരിച്ചടിയായി. ഏഷ്യൻ മാർക്കറ്റുകൾക്കു പുതുജീവൻ പകരാൻ ഇന്തോനേഷ്യയും മലേഷ്യയുമായി കൂടിയാലോചനകൾക്കുള്ള നീക്കത്തിലാണ് തായ്ലൻഡ്. തായലൻഡ് അവരുടെ മൊത്തം ഉത്പാദനത്തിൽ 90 ശതമാനവും കയറ്റുമതി നടത്തുകയാണ്.
ടോക്കോമിൽ റബർ ബുള്ളിഷ് ട്രൻഡിലാണ്. കിലോ 190 യെന്നിനു മുകളിൽ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. 205 യെന്നിലേക്കു ഉയരാനുള്ള നീക്കത്തിന് ക്രൂഡ് ഓയിൽ അവസരം ഒരുക്കാൻ ഇടയുണ്ട്. ഒപെക് ഉത്പാദനം കുറച്ചതും, യുഎസ്-ചൈന വ്യാപാരപ്രതിസന്ധിക്ക് അയവ് കണ്ടുതുടങ്ങിയതും റബറിനു നേട്ടമാകും.
സംസ്ഥാനത്ത് റബർ ഉത്പാദനം ഉയർന്നതോടെ കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ കൂടുതൽ ചരക്ക് വില്പനയ്ക്കെത്തി. ഇതിനിടെ ടയർ വ്യവസായികളിൽ നാലാം ഗ്രേഡ് ഷീറ്റ് വില 12,500ൽനിന്ന് 12,400ലേക്കു താഴ്ത്തി. അഞ്ചാം ഗ്രേഡ് 12,100 രൂപയിലാണ്. ലാറ്റക്സ് കിലോ 85 രൂപയിൽ കൈമാറ്റം നടന്നു.