റഫാൽ പുനഃപരിശോധന ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കും …
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. കേസ് ഫെബ്രുവരി 26 ലേക്ക് ലിസ്റ്റ് ചെയ്തു. റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ ആയ കോമണ്‍ കോസും മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി എന്നിവർ അടക്കമുള്ളവരുമാണു ഹർജി നൽകിയിട്ടുള്ളത്.
സുപ്രീംകോടതി ഉത്തരവിലെ പിഴവുകളും ഉത്തരവിനു ശേഷം നിർണായക വിവരങ്ങൾ പുറത്തുവന്നതും ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ ഹർജികൾ ന ൽകിയിരുന്നത്. പുനഃപരിശോധന ഹർജികൾ ഉത്തരവു പുറപ്പെടുവിച്ച ബെഞ്ച് ചേംബറിൽ പരിശോധിക്കുകയാണ് ആദ്യം ചെയ്യുക. ഉത്തരവിൽ പിഴവുണ്ടെന്നും രേഖകളും തെളിവുകളും വേണ്ടരീതിയിൽ പരിശോധിച്ചില്ലെന്നും ബോധ്യപ്പെട്ടാൽ ഹർജികൾ അംഗീകരിച്ച് തുറന്ന കോടതിയിൽ വാദം കേൾക്കും.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ വേഗത്തിൽ പരിഗണിക്കാമെന്നു നേരത്തെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി പറഞ്ഞിരുന്നു. കേസ് നേരത്തേപരിഗണിച്ച ജഡ്ജിമാർ പലവിധ തിരക്കുകളിലാണെന്നും അതിൽ ഇപ്പോൾ മാറ്റംവരുത്തുന്നതു ബുദ്ധിമുട്ടാണെന്നും അദ്ദേഹം ഹർജിക്കാരെ അറിയിച്ചു.