പാനൂർ വിഷ്‌ണുപ്രിയ വധക്കേസ്; വിധി ഇന്ന്
പാനൂർ വിഷ്‌ണുപ്രിയ വധക്കേസിൽ വിധി ഇന്ന്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസിൽ അതിവേഗം വാദം പൂർത്തിയാക്കിയാണ് കോടതി വിധി പറയുന്നത്. 2022 ഒക്ടോബർ 22നാണ് കേസിന് ആസ്പദമായ സംഭവം.പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയയെ വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്താണ് പ്രതി. മറ്റാരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് നിർണ്ണായകമാവുക. 2023 സെപ്തംബർ 21 നാണ് വിചാരണ ആരംഭിച്ചത്. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ വിചാരണ വേഗത്തിലായി. 73 സാക്ഷികളെ വിസ്തരിച്ചു.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത്കുമാറാണ് ഹാജരായത്.