പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് പെരുവയലില്‍ ആളുമാറി വോട്ട് ചെയ്ത സംഭവത്തില്‍ നടപടി. നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. രണ്ട് പോളിംഗ് ഓഫിസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫിസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. വിഷയത്തില്‍ അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മിഷണറേയും കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പെരുവയലിലെ 84-ാം ബൂത്തിലാണ് സംഭവമുണ്ടായത്. 84ആം ബൂത്തില്‍ ഒരേ പേരുള്ള രണ്ട് വ്യക്തികളില്‍ ലിസ്റ്റില്‍ പേരില്ലാത്തയാളെ കൊണ്ട് ഓപ്പണ്‍ വോട്ട് ചെയ്യിച്ചു എന്നായിരുന്നു പരാതി. സംഭവത്തില്‍ ബിഎല്‍ഒയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

91 കാരിയായ പായമ്പുറത്ത് ജാനകിയമ്മയ്ക്ക് പകരം 80കാരിയായ കൊടശ്ശേരി ജാനകിയമ്മയെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചുവെന്നാണ് പരാതി. വീട്ടില്‍ വോട്ട് പ്രകാരമുള്ള ലിസ്റ്റില്‍ പേരില്ലാതിരുന്ന കൊടശ്ശേരി ജാനകിയമ്മ വോട്ട് ചെയ്തതോടെ, വോട്ട് നഷ്ടമായതായി പായമ്പുറത്ത് ജാനകിയമ്മ അറിയിക്കുകയായിരുന്നു.

error: Content is protected !!