രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ വിജി അരുണ്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ഡിവിഷന്‍ ബെഞ്ചിന്റേതാണ് തീരുമാനം. ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഹര്‍ജിക്കാരെ അറിയിച്ചു.

ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. രാജീവ് ചന്ദ്രശേഖറിനെതിരായ പരാതി ആദായ നികുതി വകുപ്പിന് കൈമാറിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകണം നല്‍കി. പോളിംഗ് നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക ആവണി ബന്‍സാല്‍, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത് നിയമ വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന ആവശ്യം. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് വരണാധികാരികള്‍ക്ക് പരാതി നല്‍കി. എന്നാല്‍ വരണാധികാരി നടപടി സ്വീകരിച്ചില്ല. സ്വത്ത് വിവരങ്ങള്‍ സത്യവാങ്മൂലത്തില്‍ നിന്ന് മറച്ചുവെച്ചു. നടപടിക്രമങ്ങള്‍ പൂര്‍ണമാക്കാതെയാണ് വാരണാധികാരി പത്രിക സ്വീകരിച്ചതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

error: Content is protected !!