പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരിൽ വോട്ട്; മൂന്ന് പേർക്ക് സസ്പെൻഷൻ

വീട്ടിലെ വോട്ടിൽ വീണ്ടും കൃത്രിമം. മരിച്ചയാളുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരെ സസ്പെൻ്റ് ചെയ്തു. രണ്ട് പോളിങ്ങ് ഓഫീസർമാരേയും ബിഎൽഒയെയും സസ്പെൻ്റ് ചെയ്തു. ജില്ലാ കളക്ടറാണ് സംഭവത്തിൽ നടപടി സ്വീകരിച്ചത്. പോളിങ്ങ് ഓഫീസർമാരായ ദീപ, കല തോമസ്, ബി എൽഒ അമ്പിളി എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്.

ആറ് വർഷം മുമ്പ് മരിച്ച പത്തനംതിട്ട കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരിൽ മരുമകൾ അന്നമ്മ വോട്ട് ചെയ്തുവെന്നതാണ് പരാതി. കിടപ്പു രോഗിയായതിനാൽ ഉദ്യോഗസ്ഥർ വീട്ടിൽ ചെന്നാണ് വോട്ട് രേഖപ്പെടുത്തിയതെന്നായിരുന്നു ആരോപണം. ഉള്ളന്നൂർ സ്വദേശിനി ജയയാണ് ജില്ല കളക്ടർക്ക് പരാതി നൽകിയത്.

കണ്ണൂരിലും കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. പേരാവൂർ മണ്ഡലത്തിലെ 123ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് പരാതി ഉയർന്നത്. 106 വയസ്സുള്ള കല്യാണിയെ വീട്ടിലെത്തി വോട്ട് ചെയ്യുന്നതിനിടെ സമർദത്തിലാക്കി സിപിഐഎം ബ്രാഞ്ച് അംഗം വോട്ട് ചെയ്തു എന്നാണ് പരാതി. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏജൻ്റാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വോട്ട് ചെയ്ത കല്യാണിയുടെ കുടുംബവും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

error: Content is protected !!