ദില്ലി മദ്യ നയ അഴിമതിക്കേസ്; എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം

ദില്ലി മദ്യ നയ അഴിമതിക്കേസില്‍ എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം. ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജിയെ ഇഡി എതിര്‍ത്തില്ല. സഞ്ജയ് സിംഗിന്റെ ജാമ്യം നിലവിലെ സാഹചര്യത്തില്‍ എഎപിയ്ക്ക് ചെറിയ ആശ്വാസമാണ്.

ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതി നിശ്ചയിക്കും. നേരത്തേ സഞ്ജയ് സിംഗിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സഞ്ജയ് സിംഗ് അഴിമതിയിലെ പ്രധാന ഗൂഢാലോചനക്കാരനാണെന്നും അദ്ദേഹത്തിന് രണ്ട് കോടി രൂപ കുറ്റകൃത്യത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഇഡി അവകാശപ്പെട്ടിരുന്നു. കൂടാതെ ഈ കേസിലെ പ്രതികളായ ദിനേഷ് അറോറ, അമിത് അറോറ എന്നിവരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും ഇഡി വാദിച്ചിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ അന്വേഷണം കൂടുതല്‍ ആംആദ്മി മന്ത്രിമാരിലേക്ക് നീളുന്ന സാഹചര്യത്തിലാണ് സഞ്ജയ് സിംഗിന് ജാമ്യം ലഭിച്ചത്. അന്വേഷണം അതിഷി മര്‍ലേനയിലേക്കും സൗരഭ് ഭരദ്വാജിലേക്കുമാണ് വ്യാപിപ്പിക്കാനാണ് ഇഡി തീരുമാനം. കേസിലെ പ്രതി വിജയ് നായര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് അതിഷി, സൗരഭ് എന്നിവരെയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ മൊഴിയിലുണ്ടെന്നാണ് ഇഡി പറയുന്നത്.

error: Content is protected !!