യു.എസ്സില്‍ ചരക്കുകപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു; നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു

യുഎസിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. വലിയ കണ്ടെയ്നർ കപ്പൽ ഇടിച്ചതിനെത്തുടർന്നാണ് പാലം തകർന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. അപകടത്തെതുടർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് വീണതായാണ് റിപ്പോർട്ട്. ഏകദേശം ഇരുപതോളം ആളുകൾ വെള്ളത്തിൽ വീണതായി ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു . ആർക്കെങ്കിലും പരിക്കുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

കപ്പൽ പാലത്തിൽ ചെന്നിടിക്കുകയും ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം നടക്കുകയാണ്. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളത്തിൽ വലിയ അളവിൽ ഡീസൽ കലർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.

രക്ഷാപ്രവർത്തനം നടക്കുന്നതായി ബാൾട്ടിമോർ മേയർ ബ്രാൻഡൺ സ്കൂട്ട്, ബാൾട്ടിമോർ കൗണ്ടി എക്സിക്യൂട്ടീവ് ജോണി ഒൽസെവ്സ്കി എന്നിവർ അറിയിച്ചു. അപകടത്തിൽപെട്ടവർക്കായി പ്രാർഥിക്കാൻ ഒൽസെവ്സ്കി ‌ എക്സിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ ദൂരത്തിലുള്ള നാലുവരി പാലത്തിന് 47 വർഷം പഴക്കമുണ്ട്.

error: Content is protected !!