കെഎസ്ആർടിസിയിൽ വരുമാനച്ചോർച്ചയുണ്ടെന്ന് പറഞ്ഞത് യൂണിയൻ നേതാക്കൾ; ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. വരുമാനം കൂട്ടുക മാത്രമല്ല ചെലവ്‌ കുറയ്ക്കലും ഉണ്ടാകണം. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാനുള്ള ശ്രമം നടത്തും. തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. എംപിമാർക്കും എംഎൽഎമാർക്കും എപ്പോൾ വേണമെങ്കിലും കാണാം. പരിപാടികൾക്ക് വിളിച്ച് ബുദ്ധിമുട്ടിക്കരുത്. ദയവായി മൊമെന്റോ തരരുതെന്നും യൂണിയനുകളുമായി സൗഹൃദത്തിൽ പോകുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിൽ വരുമാനച്ചോർച്ചയുണ്ടെന്ന് പറഞ്ഞത് യൂണിയൻ നേതാക്കളാണ്, അല്ലാതെ താൻ മുൻ മന്ത്രിയെ ഒന്നും പറഞ്ഞിട്ടില്ല. വാർത്ത വളച്ചൊടിച്ചതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഗണേഷ് കുമാർ നടത്തിയ പ്രസംഗത്തിൽ കെഎസ്ആർടിസിയിലെ വരുമാനച്ചോർച്ച പരാമർശിച്ചിരുന്നു. ഇതിനെതിരെ മുൻമന്ത്രി ആന്റണി രാജു തന്നെ രംഗത്തെത്തിയിരുന്നു.

കെടിഡിഎഫ്സിയും കെഎസ്ആർടിസിയുമായി നിലനിൽക്കുന്ന തർക്കമടക്കമുള്ള വിഷയം ഇന്ന് ചർച്ച ചെയ്യും. ഡ്രൈവിങ്ങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ ഘടിപ്പിക്കും. ലൈസൻസ് പരിമിതപ്പെടുത്തും. പലർക്കും കൃത്യമായി ഡ്രൈവിങ്ങ് അറിയില്ല. റോഡിൽ ബൈക്ക് അഭ്യാസം അനുവദിക്കില്ല. ബൈക്ക് റൈഡിന് പ്രത്യേക മേഖല തയ്യാറാക്കിയാൽ അനുമതി നൽകുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. തപാലിന് കാത്തിരിക്കില്ല, രേഖകളുമായി എത്തിയാൽ നേരിട്ട് ലൈസൻസ് നൽകും. ലൈസൻസ് കാർഡിലേക്ക് മാറ്റും. റോബിൻ ബസ് വിഷയത്തിൽ മറുപടി കോടതി വിധി വന്നിട്ട് പറയാമെന്നും നിയമ ലംഘനം അനുവദിക്കില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഗതാഗതമന്ത്രി ട്രാൻസ്പോർട്ട് കമ്മീഷണറും നാളെ പമ്പയിലേക്ക് പോകും.

error: Content is protected !!