സംസ്ഥാന സ്കൂള്‍ കലോത്സവം അടിമുടി മാറും; കലോത്സവ മാന്വല്‍ പരിഷ്ക്കരിക്കാനൊരുങ്ങി സർക്കാർ

കലോത്സവ മാന്വൽ പരിഷ്കാരിക്കാനൊരുങ്ങി സർക്കാർ. കലോത്സവ മാന്വല്‍ അടിമുടി പരിഷ്ക്കരിക്കാനുള്ള കരട് റിപ്പോര്‍ട്ട് സർക്കാരിൻ്റെ പരിഗണനയിലാണെന്ന് വിദ്യഭ്യാസ മന്ത്രി പറഞ്ഞു. മാന്വൽ പരിഷ്ക്കരണം നിലവിൽ വരുന്നതോടെ സംസ്ഥാന സ്കൂള്‍ കലോത്സവം അടിമുടി മാറും. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല എന്നതാണ് കലോത്സവ മാന്വൽ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങളിൽ പ്രധാനം. നൃത്ത ഇനങ്ങളില്‍ മത്സരാര്‍ത്ഥികളുടെ അമിത ആഢംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് നൽകുമെന്നും നിർദ്ദേശങ്ങളിലുണ്ട്.

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകള്‍ക്ക് നിയന്ത്രിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം, ഗ്രേസ് മാര്‍ക്കിനായുള്ള അനിയന്ത്രിത അപ്പീല്‍ തടയും, നിലവില്‍ എ ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് 30 മാര്‍ക്കാണ് ഗ്രേസ് നൽകുന്നത്, ഗ്രേസ് മാര്‍ക്ക് പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കില്ല പകരം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ ഗ്രേസ് മാര്‍ക്ക് പ്രത്യേകം ചേര്‍ക്കും. ഉപരിപഠനത്തിന് ഗ്രേസ് മാർക്ക് വെയിറ്റേജായി പരിഗണിക്കുമെന്നും കലോത്സവ മാന്വൽ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങളിലുണ്ട്.

നിലവിൽ ഗ്രേസ് മാര്‍ക്ക് എസ്എസ്എല്‍സി മാർക്കിനൊപ്പം ചേര്‍ക്കുന്നത് വിജയ ശതമാനവും ഉയർത്തുന്നുണ്ട്. ഗ്രേസ് മാർക്ക് സർട്ടിഫിക്കറ്റിലെ മാർക്കിനൊപ്പം ചേർക്കുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ ഇപ്പോഴുള്ള വിജയ ശതമാനം കുറഞ്ഞേക്കാം. സംഗീത-നൃത്ത മത്സരങ്ങള്‍ക്കൊപ്പം വൈവാ മാതൃകയില്‍ വിധികര്‍ത്താക്കളുടെ ചോദ്യങ്ങളുണ്ടാകും, ഓരോ മത്സരാര്‍ത്ഥികളുടെയും അറിവ് പരിഗണിച്ചാകും ഗ്രേഡ് നിശ്ചയിക്കുക. ആടയാഭാരണങ്ങള്‍ അമിതമായാല്‍ മൈനസ് മാര്‍ക്കിടും. ഗോത്ര കലാരൂപങ്ങൾ മത്സര ഇനമായി പരിഗണിക്കും, എല്ലാ മത്സര ഇനങ്ങളുടേയും നിയമാവലി പരിഷ്ക്കരിക്കും, കലാ പ്രതിഭാ-കലാ തിലക പട്ടങ്ങള്‍ ഒഴിവാക്കിയശേഷം ഗ്രേസ് മാര്‍ക്കായിരുന്നു വിദ്യാർഥികളെ ആകര്‍ഷിക്കുന്ന ഘടകം. അതിനാൽ തന്നെ ഗ്രേസ് മാർക്ക് എസ്എസ്എൽസി മാർക്കിനൊപ്പം ചേർക്കുന്നത് ഒഴിവാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമുണ്ട്. ഡിപിഐയുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയുടെ ശുപാര്‍ശയില്‍ സര്‍ക്കാറിന്റെ അന്തിമതീരുമാനം കാത്തിരിക്കുകയാണ് കലാകേരളം.

error: Content is protected !!