ഭാരത് ജോഡോ ന്യായ് യാത്ര; ഉപാധികളോടെ അനുമതി നല്‍കി മണിപ്പൂര്‍

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് നിബന്ധനകളോടെ അനുമതി നൽകി മണിപ്പൂർ സർക്കാർ. ചുരുക്കം ആളുകളെ ഉൾക്കൊള്ളിച്ച് ഉദ്ഘാടനം നടത്താനാണ് അനുമതി. ഉദ്ഘാടനത്തിന് ആദ്യം സർക്കാർ അനുമതി നിഷേധിച്ചിരുന്നു.

ഞായറാഴ്ചയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ആരംഭിക്കുന്നത്. പാലസ് ഗ്രൗണ്ടിൽ ഉദ്ഘാടന ചടങ്ങിന് ആദ്യം എൻ ബിരേൻ സിംഗ് സർക്കാർ അനുമതി നിഷേധിച്ചെങ്കിലും മണികൂറുകൾക്കകം നിബന്ധനകളോടെ അനുമതി നൽകുകയായിരുന്നു. വളരെ കുറച്ച് ആളുകളെ ഉദ്ഘാടനത്തിന് പങ്കെടുപ്പിക്കാം. എത്ര ആളുകൾ പങ്കെടുക്കുന്നു എന്നും അവരുടെ പേരും മുൻകൂട്ടി അറിയിക്കണം. മുഖ്യമന്ത്രിയുടെ പരിപാടി പാലസ് ഗ്രൗണ്ടിൽ അന്നേ ദിവസം ഉണ്ടെന്നും മറുപടിയിൽ പറയുന്നു.

രാഷ്ട്രീയ കാരണം കൊണ്ട് മാത്രമാണ് മണിപ്പൂർ സർക്കാർ യാത്രയെ എതിർക്കുന്നത് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. അനുമതി നിഷേധിച്ചാലും പരിപാടി ഇംഫാലിൽ നിന്ന് മാറ്റില്ല എന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രയുടെ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഗ്രസ് അറിയിച്ചു.

ഞായറാഴ്ച ആരംഭിക്കുന്ന യാത്ര 66 ദിവസം കൊണ്ട് 6713 കിലോ മീറ്റർ സഞ്ചരിക്കും. 15 സംസ്ഥാനങ്ങളിൽ കൂടി കടന്നു പോകുന്ന യാത്ര ഏറ്റവും കൂടുതൽ ദിവസം പര്യടനം നടക്കുക ഉത്തർപ്രദേശിലായിരിക്കും.

error: Content is protected !!