രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: ഖാര്‍ഗെയും സോണിയയും പങ്കെടുക്കില്ല
അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് അറിയിച്ചു. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയ വൽകരിക്കുന്നുവെന്നും പങ്കെടുക്കില്ലെന്ന് അറിയിച്ച് കോൺഗ്രസ് നേതൃത്വം പറഞ്ഞു.
അയോധ്യ പ്രതിഷ്ഠാ ചടങ്ങളില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ് നിലനിന്നിരുന്നു. ക്ഷണം ലഭിച്ച അധിര്‍രജ്ഞന്‍ ചൗധരിക്ക് വിയോജിപ്പ് പറഞ്ഞതായാണ് വിവരം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ അധിര്‍രഞ്ജൻ ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്.
സോണിയാ ഗാന്ധി ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് അറിയിച്ചത്. സോണിയ നേരിട്ട് പങ്കെടുത്തില്ലെങ്കില്‍ പ്രതിനിധിയെ അയക്കുമെന്നായിരുന്നു പ്രതികരണം. ചടങ്ങിൽ പങ്കെടുക്കുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വിയോജിപ്പ് അറിയിച്ചിരുന്നു.