അയോധ്യ കേസിൽ വിധിയെഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം: ചീഫ് ജസ്റ്റിസ്

സംഘർഷങ്ങളുടെ നീണ്ട ചരിത്രവും വിവിധ കാഴ്ചപ്പാടുകളും ഉണ്ടായിരുന്നിട്ടും അയോധ്യ കേസിൽ ഒരേ സ്വരത്തിൽ സംസാരിക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു പരാമർശം നടത്തിയത്. വിധി ന്യായം എഴുതിയത് ആരെന്ന് വ്യക്തമാക്കേണ്ട എന്ന തീരുമാനം ജഡ്ജിമാർ ഏകകണ്ഠമായി എടുത്തതാണ്. ബെഞ്ചിന് എതിരായ വിമർശനങ്ങൾ കാര്യമാക്കുന്നില്ല. സുപ്രീംകോടതി വിശ്വാസ്യത നിലനിർത്തിയെന്ന് തന്റെ മനസ്സിൽ വളരെ വ്യക്തമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധിക്കെതിരെയുള്ള വിമർശനങ്ങളോട് പ്രതികരിക്കാനില്ല. സ്വവർഗ വിവാഹ വിധി വിധി ഒരിക്കലും വ്യക്തിപരമല്ലെന്നും പശ്ചാത്താപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2019 നവംബര്‍ ഒമ്പതിനായിരുന്നു അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധിപറഞ്ഞത്. അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ചത് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചായിരുന്നു. രാമ ക്ഷേത്രം തര്‍ക്കഭൂമിയില്‍ പണിയണമെന്നായിരുന്നു വിധി. സുന്നി വഖഫ് ബോര്‍ഡിന് നഗരത്തില്‍തന്നെ സുപ്രധാനമായ സ്ഥലത്ത് പള്ളിപണിയാന്‍ അഞ്ചേക്കര്‍ അനുവദിക്കാനും ‌ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചില്‍ അംഗമായിരുന്നത് ഡി.വൈ. ചന്ദ്രചൂഡ്, എസ്.എ. ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരാണ്.

വിധിന്യായത്തില്‍ അഞ്ചു ജഡ്ജിമാരുടെയും പേരുണ്ടെങ്കിലും അത് എഴുതിയതാര് എന്നു വ്യക്തമാക്കിയിരുന്നില്ല. സാധാരണഗതിയില്‍ പ്രധാനവിധിയോടു വിയോജിച്ചും അനുകൂലിച്ചുമാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍ പ്രത്യേക വിധിയെഴുതുന്നതെങ്കില്‍ അയോധ്യ കേസില്‍ അതും തിരുത്തപ്പെട്ടു. വിധിയോടു യോജിച്ചുതന്നെ, തനിക്കു കൂടുതലായി പറയാനുള്ള കാരണങ്ങള്‍ എന്ന നിലയ്ക്ക് ഒരു ജഡ്ജി അനുബന്ധമെഴുതി. അതാരാണെന്നും വ്യക്തമല്ല.

error: Content is protected !!