പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി

പത്തനംതിട്ട കൂടല്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ ജീവനക്കാരന്‍ ബാങ്കില്‍ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയ പ്രതി കോടതിയില്‍ കീഴടങ്ങി. 81 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. അഭിഭാഷകന്‍ മുഖേനെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. കൊല്ലം ശൂരനാട് സ്വദേശി അരവിന്ദാണ് കേസിലെ പ്രതി. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

81.6 ലക്ഷം രൂപ യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ബാങ്കിലടക്കാന്‍ നല്‍കിയ പണമാണ് അരവിന്ദ് തട്ടിയെടുത്തത്. കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കൂടല്‍ പൊലീസിന് കൈമാറും. ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനായാണ് പണം ചെലവഴിച്ചത്. അരവിന്ദിന്റെ രണ്ടു ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. 31.4 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിയിലേക്ക് കൂടുതല്‍ പണം പോയതായി കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്‌കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബാങ്കില്‍ അടയ്ക്കാന്‍ നല്‍കിയിരുന്ന തുകയില്‍ നിന്ന് ഓരോ ഭാഗങ്ങളായി കവര്‍ന്ന് ഇയാള്‍ പണം റമ്മി കളിയ്ക്കാനായി വിനിയോഗിക്കുകയായിരുന്നു. ബെവ്‌കോയില്‍ ക്ലര്‍ക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.

error: Content is protected !!