മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്

തീവ്ര ചുഴലിക്കാറ്റായ മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കാനാരംഭിച്ചു. തെക്കൻ ആന്ധ്ര പ്രദേശ് തീരത്ത് അതിശക്തമായ കാറ്റും അതിതീവ്ര മഴയും. ബാപ്ടല, നെല്ലൂർ, മച്ചിലിപ്പട്ടണം ഉൾപ്പടെ എട്ട് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. അടിയന്തര സാഹചര്യം നേരിടാൻ NDRF സേനയടക്കം സജ്ജം.

ചെന്നൈ നഗരത്തെ പ്രളയത്തിൽ മുക്കിയ മിഗ്ജൗമ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്. നിലവിൽ ആന്ധ്രപ്രദേശ് തീരത്തെ വടക്ക് കിഴക്കൻ കാവാലി നിന്ന് 40 കിമി അകലെയും, നെല്ലൂർ, ബാപ്ടല എന്നിവിടങ്ങളിൽ നിന്ന് 80 കിമി അകലെയും തെക്ക് പടിഞ്ഞാറൻ മച്ചിലിപട്ടണത്ത് നിന്ന് 140 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു. ചുഴലിക്കാറ്റിൻ്റെ ചുറ്റുഭാഗം തെക്കൻ ആന്ധ്ര തീരത്ത് കരയിൽ പ്രവേശിച്ചു.

അടുത്ത മണിക്കൂറുകളിൽ മിഗ്ജൗമ് ചുഴലിക്കാറ്റിൻ്റെ കേന്ദ്ര ഭാഗം ബാപ്ടലയ്ക്ക് സമീപം കരയിൽ പ്രവേശിക്കാനാണ് സാധ്യത. മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും മിഗ്ജൗമ് കര തൊടുക. തെക്കൻ ആന്ധ്ര പ്രദേശ് തീരത്ത് മണിക്കൂറുകളായി അതിതീവ്ര മഴയും അതിശക്തമായ കാറ്റുമാണ് ലഭിക്കുന്നത്. തീരമേഖലയിൽ കടലാക്രമണം രൂക്ഷം.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. നെല്ലൂരിൽ  കഴിഞ്ഞ 24 മണിക്കൂറിൽ 300 mm മഴയാണ് പെയ്തത്.ബാപ്ടല, മച്ചിലിപ്പട്ടണം, കാവാലി, തിരുപ്പതി, ഒങ്കോൾ, കക്കിനട എന്നിവടങ്ങളിലും ശക്തമായ മഴ പെയ്യുകയാണ്.

error: Content is protected !!