കരുവന്നൂർ കേസ്; മുഖ്യപ്രതി പി സതീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
![](https://www.newswings.online/wp-content/uploads/2023/09/KARU-ED.jpg)
കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം പ്രത്യേക പിഎംഎൽഎ കോടതിയാണ് വിധി പറയുന്നത്. കേസിലെ 55 പ്രതികൾക്കും എതിരെ ഇ ഡി കുറ്റപത്രം നൽകിയിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ പി സതീഷ് കുമാറിന് പ്രധാന പങ്കുണ്ട് എന്നായിരുന്നു ഇഡിയുടെ വാദം.
സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷൻ ഉൾപ്പടെയുള്ളവർ സതീഷ് കുമാറിൻ്റെ ബിനാമി ആയിരുന്നു എന്നാണ് ഇഡി വാദമുയർത്തിയത്. ഇതിനായി സഹോദരൻ പി ശ്രീജിത്തിനെയും മുന്നിൽ നിർത്തി സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ഇഡി വാദം. കെട്ടിച്ചമച്ച വാദങ്ങൾ ആണ് ഇഡി ഉയർത്തിയത് എന്നും തെളിവുകൾ ഇല്ലാതെയാണ് അറസ്റ്റ് എന്നുമായിരുന്നു സതീഷ് കുമാറിൻ്റെ വാദം. കേസിലെ മറ്റ് രണ്ട് പ്രതികളായ സികെ ജിൽസ്, പി ആർ അരവിന്ദാക്ഷൻ എന്നിവരുടെ ജാമ്യാപേക്ഷ വിചാരണ കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് കരിവന്നൂർ കള്ളപ്പണ ഇടപാടിലെ സതീഷ് കുമാറിൻ്റെ പങ്കാളിത്തമാണ് ഇഡി പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 100ന് 10 രൂപ നിരക്കില്‍ പി സതീഷ് കുമാര്‍ പലിശ ഈടാക്കിയെന്നും ഇഡി പറയുന്നു.